ആരോഗ്യ മാർഗനിർദേശങ്ങൾ സംബന്ധിച്ച് മുനിസിപ്പൽ അധികൃതർ കടകളിൽ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ അയ്യായിരത്തോടടുക്കുന്നു. വ്യാഴാഴ്ച വൈറസ് സ്ഥിരീകരിച്ചത് 4883 പേർക്ക്. 792 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2474 ആയി. പ്രതിദിന രോഗ സ്ഥിരീകരണത്തിലെ വർധന തുടരുകയാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 32,556 ആയി. 213 പേർ കോവിഡ് വാർഡുകളിലും 17 പേർ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലുണ്ട്. 12.9 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. കുവൈത്ത് (32,556), സൗദി (35,108), ബഹ്റൈൻ (15,121), ഖത്തർ (34,775), യു.എ.ഇ (37,010), ഒമാൻ (4761) എന്നിങ്ങനെയാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ ആക്ടീവ് കോവിഡ് കേസുകൾ.
രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. എല്ലാവരും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പനി, ചുമ, ശ്വാസതടസ്സം പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു.
കോവിഡ് പ്രോട്ടോകോൾ ലംഘനം: 1115 കട അടപ്പിച്ചു
കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 1115 കടകൾ അടപ്പിച്ചു. കഴിഞ്ഞയാഴ്ച പരിശോധന കാമ്പയിൻ ആരംഭിച്ചതിന് ശേഷം ഇതുവരെയുള്ള കണക്കാണിത്. 87,989 മുന്നറിയിപ്പ് നോട്ടീസ് നൽകി. 13,680 നിയമലംഘനങ്ങളാണ് ഒരാഴ്ചക്കകം രേഖപ്പെടുത്തിയത്. ഗുരുതര നിയമലംഘനം നടത്തിയതും പിഴവ് ആവർത്തിച്ചതുമായ കടകളാണ് പൂട്ടിച്ചത്. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും വാക്സിൻ എടുക്കാത്തവരെ പ്രവേശിപ്പിക്കരുതെന്നും ഉൾപ്പെടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനാണ് നടപടിയെടുത്തത്.
കോവിഡ് പ്രതിരോധത്തിനായി രാഷ്ട്രം തീവ്രയത്നം നടത്തുമ്പോൾ അതിനൊപ്പം നിൽക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപെട്ടാൽ 139 എന്ന ഹോട്ട് ലൈനിലോ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടിലോ അറിയിക്കണമെന്നും 24727732 എന്ന വാട്സ്ആപ് നമ്പറിലും പരാതി അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടകളിൽ പരിശോധനയുണ്ടാവുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യവ്യാപകമായി മുനിസിപ്പൽ അധികൃതർ വാണിജ്യ സമുച്ചയങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തുകയാണ്. കോവിഡ് കേസുകൾ വർധിക്കുകയും ഒത്തുകൂടലുകൾ വിലക്കി മന്ത്രിസഭ തീരുമാനം വരുകയും ചെയ്തതിനെ തുടർന്നാണ് പരിശോധന ശക്തമായത്.
പരിശോധന വ്യാപകമായതോടെ വ്യാപാരികളിൽ ചെറിയ തോതിൽ ആശങ്ക ഉയർന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷത്തെ കോവിഡ് കാല മാന്ദ്യത്തിന് ശേഷം പതിയെ പച്ചപിടിച്ചു വരുന്നതിനിടയിലാണ് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നതും നടപടികൾ കർശനമാക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.