കുവൈത്ത് സിറ്റി: വിശ്വാസികൾക്ക് ഇനി വ്രതകാലത്തിന്റെ നിർവൃതി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇത്തവണ വിശുദ്ധ മാസത്തെ വരവേൽക്കുന്നത്. കോവിഡ് പൂർണമായും അവസാനിച്ചിട്ടില്ലാത്തതിനാൽ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുകയും ജാഗ്രത പുലർത്തുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർഥിക്കുന്നു. ഇഫ്താർ സംഗമങ്ങൾക്കും പള്ളിയിലെ നോമ്പുതുറക്കും തടസ്സമില്ല. കഴിഞ്ഞ റമദാനിൽ പള്ളികൾ നിയന്ത്രണങ്ങളോടെയാണ് പ്രവർത്തിച്ചിരുന്നത്. ഒത്തുകൂടലുകൾക്ക് വിലക്ക് നീങ്ങിയതിനാൽ സംഘടനകളുടെ ഇഫ്താർ പരിപാടികൾ സജീവമാകും.
മതസംഘടനകൾ ഉദ്ബോധന ക്ലാസുകളും മറ്റു പരിപാടികളും നടത്തുന്നു. ഓൺലൈനായും ഓഫ്ലൈനായും പരിപാടികളിൽ നാട്ടിൽനിന്നുള്ള പ്രമുഖ പണ്ഡിതരും വാഗ്മികളും ക്ലാസ് നയിക്കും. മസ്ജിദുൽ കബീറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇത്തവണ തറാവീഹ് നമസ്കാരം ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. അന്തർദേശീയ തലത്തിൽ വരെ പ്രശസ്തരായ ഖുർആൻ പാരായണ വിദഗ്ധരെ രാത്രി നമസ്കാരത്തിന് നേതൃത്വം നൽകാൻ ഔഖാഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ വലിയ ചൂട് അനുഭവപ്പെടുന്നില്ല. നോമ്പ് അവസാനമാവുേമ്പാഴേക്ക് ചൂട് കൂടിയേക്കും. വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ പ്രവൃത്തി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.
രാവിലെ ജോലിക്കുപോകുമ്പോഴും തിരിച്ചുവരുമ്പോഴും നോമ്പ് മുറിക്കുന്ന നേരങ്ങളിലും റോഡുകളിൽ തിരക്ക് പരമാവധി ഒഴിവാക്കാൻ ഗതാഗത വകുപ്പിന് ഉത്തരവ് നൽകിയിട്ടുണ്ട്. വിപണിയിൽ പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും ഇല്ലാതിരിക്കാൻ വാണിജ്യ മന്ത്രാലയം പരിശോധന സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. സർക്കാറും സന്നദ്ധ സംഘടനകളും ഒരുക്കുന്ന നോമ്പുതുറ വിഭവങ്ങൾ നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് രാജ്യനിവാസികൾക്ക് റമദാൻ ആശംസ നേർന്നു. സമർപ്പണത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും മാസമാണ് റമദാൻ. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഇന്ത്യയുടെ വൈവിധ്യത്തിന്റെ അടയാളങ്ങളിൽ ഒന്നാണ് വിവിധ വിശ്വാസ ആചാരങ്ങൾ.
കുവൈത്തിലെ ഇന്ത്യക്കാർക്കും ഇതര രാജ്യക്കാരായ ഇന്ത്യയുടെ സുഹൃത്തുക്കൾക്കും കുവൈത്ത് അധികൃതർക്കും ആശംസ നേരുന്നുവെന്ന് അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.