കുവൈത്ത് സിറ്റി: കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ നിരവധി ചോദ്യങ്ങളുണ്ടെന്ന് ശശി തരൂർ എം.പി. മുഖ്യമന്ത്രിയുടെ പേരിൽ ഹിന്ദു പത്രത്തിൽ വന്നത് ബി.ജെ.പി ഭാഷയാണ്.
ആരെ സന്തോഷിപ്പിക്കാനാണ് ഇത്തരം ആരോപണം അദ്ദേഹം കൊണ്ടുവരുന്നതെന്ന് ശശി തരൂർ ചോദിച്ചു. കുവൈത്തിൽ ഒ.ഐ.സി.സി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്ന സുരേഷ്, സ്വർണക്കടത്ത്, പ്രൈവറ്റ് സെക്രട്ടറിയുടെ നടപടികൾ തുടങ്ങിയ തുടർച്ചയായ വിവാദങ്ങളിലൂടെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. അതിനിടെ അൻവറിന്റെ ആരോപണത്തിലൂടെ മറ്റൊരു ഗുരുതരമായ വിഷയവും ഉയർന്നു വന്നു.
മുഖ്യമന്ത്രിക്ക് ആർ.എസ്.എസ്, ബി.ജെ.പി എന്നിവയുമായി അടുപ്പം വരാൻ തുടങ്ങിയിട്ടുണ്ടോ എന്നതാണത്. ബി.ജെ.പിക്കും, ആർ.എസ്.എസിനും ഏതു മാർഗത്തിലായാലും കോൺഗ്രസിനെ തോൽപിച്ചാൽ മതി. കേരളത്തിൽ അധികാരത്തിൽ വരാൻ കഴിയില്ലെന്ന് അവർക്കറിയാം.
അതിനാൽ, അവർ സി.പി.എമിനെ വലുതാക്കുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പി-സി.പി.എം അടുപ്പം ഉണ്ടോ എന്ന സംശയം ആശങ്കയുണ്ടാക്കുന്നതാണ്. മുഖ്യമന്ത്രി ഹിന്ദുവിന് ഇന്റർവ്യൂ നൽകുമ്പോൾ മറ്റു രണ്ടു പേർ മുറിയിൽ ഇരിക്കുന്നുണ്ട്. പിന്നീട് വിവാദമായ ചിലത് കൂട്ടിച്ചേർക്കാൻ പി.ആർ ഏജൻസി ഹിന്ദുവിനോട് ആവശ്യപ്പെടുന്നു.
ഈ വാക്കുകൾ പി.ആർ ഏജൻസി അറിയിച്ചതാണെന്ന് ഹിന്ദുവും, തങ്ങൾക്ക് പി.ആർ ഏജൻസി ഇല്ലെന്ന് മുഖ്യമന്ത്രിയും പറയുന്നു. എന്നാൽ എന്തിനാണ് ഇന്റർവ്യു മുറിയിൽ മറ്റു രണ്ടു പേർ ഇരുന്നത് എന്നതിന് മറുപടിയില്ല. ഇതിലൊന്നും ആരും സന്തുഷ്ടരല്ല.
ഇതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല എന്നു പ്രതിപക്ഷം പറയുന്നത്. ഇതിനോട് യോജിക്കുന്നു. എന്തിനാണ്, ആരെ സന്തോഷിപ്പിക്കാനാണ് ഈ കാര്യങ്ങൾ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.