കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം ക്രമാതീതമായി ഉയർന്നാൽ മാത്രമേ കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തൂ എന്ന് റിപ്പോർട്ട്. കൊറോണ എമർജൻസി കമ്മിറ്റി മന്ത്രിസഭക്ക് സമർപ്പിച്ച ശിപാർശയിൽ ഇത്തരത്തിലാണുള്ളത്. നിലവിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയർന്നിട്ടുണ്ടെങ്കിലും മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറവാണ്.
രാജ്യത്ത് എത്തുന്നവർക്ക് കൊറോണ ഉണ്ടോ എന്ന് അറിയാനും ഉള്ളവരെ ക്വാറൻറീനിലേക്ക് മാറ്റാനും കഴിയുന്നതിനാൽ നിലവിലെ സംവിധാനം തൃപ്തികരമാണ് എന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ പ്രവേശന വിലക്ക് ഉടൻ ഏർപ്പെടുത്തുന്നത് അജണ്ടയിലില്ല.
കോവിഡ് വാർഡുകൾക്കും ഐ.സി.യുകൾക്കും താങ്ങാൻ കഴിയാത്ത വിധം ചികിത്സയിലുള്ളവരുടെ എണ്ണം വർധിച്ചാൽ പ്രവേശന വിലക്ക് ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് കടക്കുകയും ചെയ്യും.
ഇപ്പോൾ ആക്ടിവ് കേസുകൾ 9000ത്തിന് മുകളിലാണെങ്കിലും ആകെ 53 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതിൽ തന്നെ ഒമ്പതുപേർ മാത്രമേ തീവ്രപരിചരണ വിഭാഗത്തിലുള്ളൂ. ആക്ടിവ് കേസുകൾ കുത്തനെ ഉയരുന്നുണ്ട്. നാലുദിവസത്തിനിടെ 7000ത്തിലധികം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ സർക്കാർ ഓഫിസുകളിലെ ഹാജർ നില നിയന്ത്രിക്കാൻ ആലോചനയുള്ളതായി റിപ്പോർട്ടുണ്ട്. 60 ശതമാനത്തിൽ പരിമിതപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്.
കോവിഡ് എമർജൻസി കമ്മിറ്റിയുടെ ശിപാർശകൾ അടുത്ത മന്ത്രിസഭ യോഗം ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.