കസാഈനിലെ പുതിയ മാർക്കറ്റ്
മസ്കത്ത്: കഴിഞ്ഞ മാസം 29ന് ബർക്കയിലെ കസാഈനിൽ പ്രവർത്തനമാരംഭിച്ച പുതിയ പഴം-പച്ചക്കറി സെൻട്രൽ മാർക്കറ്റായ സിലാലിൽ പഴങ്ങളും പച്ചക്കറികളും കേടുവരുന്നത് മൂലമുണ്ടാവുന്ന നഷ്ടം തടയാൻ സഹായിക്കുമെന്ന് അധികൃതർ. നിലവിൽ മതിയായ സൗകര്യമില്ലാത്തതിന്റെ പേരിൽ 30 മുതൽ 35-ശതമാനം പഴം പച്ചക്കറികളാണ് കേടുവരുന്നത്.
പുതിയ മാർക്കറ്റിൽ മികച്ച സ്റ്റോറേജ് സൗകര്യവും നല്ല വിതരണ സംവിധാനവുമുള്ളത് കാരണം ഇത്തരം രീതിയിലുള്ള നഷ്ടം വൻ രീതിയിൽ കുറയും. ഇത് ഒമാനിലെ ഭക്ഷ്യ സുരക്ഷാ മേഖലക്ക് അനുഗുണമാവുമെന്നും കാർഷിക മത്സ്യ ജലവിഭവ മന്ത്രാലയം ചൂണ്ടിക്കാട്ടി. പുതിയ മാർക്കറ്റിൽ ഇനിയും നിരവധി നിക്ഷേപ അവസരങ്ങളുണ്ടെന്നും മന്ത്രാലയം അറിയിച്ചു. പ്രത്യേകിച്ച് ചെറുകിട ഇടത്തരം സംരംഭകർക്ക് ഗ്രൗണ്ട് ഹാന്റിലിങ്, ബിസിനസ് സെന്ററുകൾ, കിയോസ്കി സെയിൽ തുടങ്ങിയ മേഖലയിലാണ് നിക്ഷേപം നടത്താൻ കഴിയുക.
കസാഈൻ സാമ്പത്തിക നഗരത്തിലെ സിലാൽ വെറും ഒരു മാർക്കറ്റ് മാത്രമല്ല. കസാഈനിലെ ഭക്ഷ്യ നഗരത്തിന്റെ ഹൃദയഭാഗംകൂടിയാണ്. ഇവിടെയുള്ള ഏറ്റവും പുതിയ സൗകര്യങ്ങൾ വിപണനം, വിതരണം, സ്റ്റോറേജ്, ഇറക്കുമതി, പ്രദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള പഴം പച്ചക്കറികളുടെ കയറ്റുമതി എന്നീ മേഖലകളിൽ വിപ്ലവാത്മകമായ മറ്റങ്ങളുണ്ടാക്കും. പഴം പച്ചക്കറി മാലിന്യങ്ങൾ കുറക്കാനും സിലാൽ പദ്ധതിയിലുള്ളതാണ്.
ഇത് പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വിപണന സൗകര്യം ഒരുക്കും. ഒമാനി കർഷകർക്കും കാർഷിക കമ്പനികൾക്കും മികച്ച അവസരം ഒരുക്കും. സിലാലിലെ കേന്ദ്രീകൃത ശീതീകരണ സംവിധാനവും മൊത്ത വ്യാപാര ഏരിയ, ഡ്രൈ സ്റ്റോറേജ്, പഴം പച്ചക്കറികൾ വേർതിരിക്കാനുള്ള പ്രത്യേക കേന്ദ്രം എന്നീ സൗകര്യങ്ങളും മാർക്കറ്റിന്റെ എടുത്തു പറയാവുന്ന പ്രത്യേകതയാണ്.
വിഷൻ 2040 ന്റെ ദേശീയ ഭക്ഷ്യ സുരക്ഷാ നയത്തിലേക്കെത്തിക്കുന്ന പദ്ധതികൂടിയാണ് സിലാൽ. ഇത് പ്രാദേശിക അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാനും ഒമാന്റെ പഴം, പച്ചക്കറി മേഖലയിൽ മികച്ച ഗുണനിലവാരമു ണ്ടാക്കാനും സഹായിക്കും. പ്രദേശിക പഴം, പച്ചക്കറികളുടെ നേരിട്ടുള്ള വിപണനത്തിനും മാർക്കറ്റ് അവസരം ഒരുക്കും.
പ്രാദേശിക പഴം പച്ചക്കറികളുടെ വൻ വളർച്ചക്കും സിലാൽ വഴിയൊരുക്കും. 2022 മേയിലാണ് സിലാലിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത്. പദ്ധതിയുടെ 98 ശതമാനം പൂർത്തിയായിട്ടുണ്ട്. മൊത്തം 50 ദശലക്ഷം റിയാലാണ് നിക്ഷേപം. പദ്ധതിയുടെ നിർമാണം പൂർണമാവുന്നതോടെ സിലാലിന്റെ വിപുലമായ രീതിയിലുള്ള ഉദ്ഘാടനം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.