മസ്കത്ത്: സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രം മേഖലയിൽ സഹകരണം ലക്ഷ്യമിട്ട് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയും റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയും കരാറിൽ ഒപ്പുവച്ചു. ബിരുദ-ബിരുദാനന്തര വിദ്യാർഥികളെ ഉൾപ്പെടുത്തിയായിരിക്കും സഹകരണം നടപ്പിലാക്കുക. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിൽ സെമസ്റ്ററിന് പഠിക്കാൻ സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽനിന്നുള്ള വിദ്യാർഥികളെ അനുവദിക്കുന്നത് സഹകരണ കരാറിൽ ഉൾപ്പെടുന്നു.
സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ വിദ്യാർഥികൾക്ക് സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ പഠിക്കാൻ അവസരം നൽകും. അന്താരാഷ്ട്ര സഹകരണത്തിനുള്ള സർവകലാശാലയുടെ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും പൊതു താൽപര്യമുള്ള മേഖലകളിലെ സഹകരണത്തിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനും ഇത് അവസരമൊരുക്കും.
സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഫോർ ഇന്റർനാഷനൽ കോപറേഷൻ അസിസ്റ്റന്റ് പ്രസിഡന്റ് ഡോ. മോന ബിൻത് ഫഹദ് അൽ സഈദ്, സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂനിവേഴ്സിറ്റി വൈസ് പ്രസിഡന്റ് ഡോ. സെർജി വ്ളാഡിമിർ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ഹസൻ അൽ മുസാവി, ഒമാനിലെ റഷ്യൻ അംബാസഡർ ഹമൂദ് സലിം അൽ തുവൈഹ്, വിദേശകാര്യ മന്ത്രാലയത്തിലെ സാംസ്കാരിക സഹകരണ വകുപ്പ് മേധാവി അംബാസഡർ അബ്ദുല്ല ബിൻ ഹമദ് അൽ റിയാമി എന്നിവരും ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു.
റഷ്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സർവകലാശാലകളിലൊന്നാണ് സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂനിവേഴ്സിറ്റി. 1724 ൽ ആണ് ഇത് സ്ഥാപിച്ചത്. നാച്ചുറൽ സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, എൻജിനീയറിങ്, മെഡിസിൻ എന്നിവയുൾപ്പെടെ വിപുലമായ അക്കാദമിക് കോഴ്സുകൾ സർവകലാശാല നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.