മസ്കത്ത്: ഒമാനിൽ കോവിഡ് ഫീൽഡ് ആശുപത്രിയുടെ ആദ്യഘട്ടം തുറന്നു. മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി, അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ ഹുസ്നി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
പഴയ മസ്കത്ത് വിമാനത്താവളത്തിലാണ് ഫീൽഡ് ആശുപത്രി ഒരുക്കിയിട്ടുള്ളത്. ഗുരുതരമല്ലാത്ത കോവിഡ് രോഗികളെയാണ് ഇവിടെ ചികിത്സിക്കുക. 312 കിടക്കകൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഇവിടെ ആദ്യ ഘട്ടത്തിൽ നൂറ് കിടക്കകളാണ് ഉള്ളത്. ആവശ്യമെങ്കിൽ ഇത് സുസജ്ജമായ ആശുപത്രിയാക്കി മാറ്റാൻ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി പറഞ്ഞു.
രണ്ട് മാസത്തിൽ കുറഞ്ഞ സമയം കൊണ്ടാണ് ഫീൽഡ് ആശുപത്രി പൂർത്തിയാക്കിയത്. ഒമാെൻറ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരം സജ്ജീകരണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പൂർണ ശേഷിയിലേക്ക് എത്തിയ മസ്കത്ത് ഗവർണറേറ്റിലേതടക്കം ആശുപത്രികളിലെ ചികിത്സാ സമ്മർദം കുറക്കാൻ ഫീൽഡ് ആശുപത്രി വഴി സാധിക്കുമെന്നാണ് കരുതുന്നത്. 6100 സ്ക്വയർ മീറ്റർ സ്ഥലത്തായാണ് ആശുപത്രി ഒരുക്കിയിട്ടുള്ളത്. ലഘുവായ ലക്ഷണങ്ങൾ ഉള്ളവർ മുതൽ ഇടത്തരം ലക്ഷണങ്ങൾ ഉള്ളവരെ പ്രവേശിപ്പിക്കാവുന്ന റഫറൻസ് ആശുപത്രിയായിട്ടാകും ഇത് പ്രവർത്തിക്കുക. താൽക്കാലിക പരിചരണ കേന്ദ്രം, ഫാർമസി, കോവിഡ് കേസുകൾക്കായുള്ള ലബോറട്ടറി, റേഡിയോളജി ഡിപ്പാർട്ട്മെൻറ് എന്നിവയും ഫീൽഡ് ആശുപത്രിയുടെ ഭാഗമാണ്. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള 30 ഡോക്ടർമാർ, 115 നഴ്സുമാർ, ഏഴ് ലബോറട്ടറി ടെക്നീഷ്യന്മാർ, ഏഴ് ഫാർമസി അസിസ്റ്റൻറുമാർ, ഏഴ് റേഡിയോളജി ടെക്നീഷ്യന്മാർ എന്നിവർ ഫീൽഡ് ആശുപത്രിയിൽ പ്രവർത്തിക്കും. കോവിഡ് രോഗികളുടെ എണ്ണം ഒരിടവേളക്ക് ശേഷം രാജ്യത്ത് ഉയരുന്ന സാഹചര്യത്തിൽ ഫീൽഡ് ആശുപത്രി പ്രവർത്തനമാരംഭിച്ചത് ഉപകാരപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.