മസ്കത്ത്: ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ ആഭിമുഖ്യത്തിൽ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. 'ദുകമിലെ സുസ്ഥിര പരിസ്ഥിതിക്കായി ഒരുമിച്ച്'എന്ന തലക്കെട്ടിൽ നടന്ന കാമ്പയിനിലൂടെ മത്സ്യബന്ധന തുറമുഖത്തെ മാലിന്യം നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. സോണിൽ പ്രവർത്തിക്കുന്ന നിരവധി കമ്പനികളിൽ നിന്നുള്ള 40ലധികം സന്നദ്ധപ്രവർത്തകർ ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി.
അൽ നഹ്ദ, സാഗർ എൻവയൺമെന്റൽ സൊലൂഷൻസ്, മാർസ ദുകം ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നിവയുമായി സഹകരിച്ചായിരുന്നു ശുചീകരണം നടത്തിയത്. തുറമുഖത്ത് നങ്കൂരമിട്ട മത്സ്യബന്ധന യാനങ്ങളുടെയും ബോട്ടുകളുടെയും ക്രൂ അംഗങ്ങളും 4.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നടത്തിയ ശുചീകരണ കാമ്പയിനിൽ പങ്കാളികളായി.
ചില മത്സ്യബന്ധന പ്രവർത്തനങ്ങൾ മൂലം തുറമുഖത്ത് അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിലാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് സെസാദിന്റെ പരിസ്ഥിതി നിയന്ത്രണ വകുപ്പിലെ പരിസ്ഥിതി ഇൻസ്പെക്ടറും പരിസ്ഥിതി ബോധവത്കരണ ടീം മേധാവിയുമായ മർവ ബിൻത് ഹംദൂൻ അൽ ഹാഷിമിയ പറഞ്ഞു.
ശുചീകരണ കാമ്പയിനുകളും പരിസ്ഥിതി ബോധവത്കരണവും വർഷം മുഴുവനും തുടരും. കമ്യൂണിറ്റി അംഗങ്ങളുമായും സെസാദിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായും സഹകരിച്ചാണ് ഇത്തരത്തിലുള്ള പരിപാടികളെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.