റോയൽ എയർപോർട്ടിൽ ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽഫത്താഹ് അൽസീസീക്ക് നൽകിയ യാത്രയയപ്പ്
മസ്കത്ത്: വിവിധ മേഖലകളിലെ സഹകരണങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിച്ച് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽഫത്താഹ് അൽസീസീ ഒമാനിൽനിന്ന് മടങ്ങി. ഇരുരാജ്യങ്ങളുടെയും വികസനത്തിന് കൂടുതൽ ഊർജ്ജംപകരുന്ന നിരവധി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചാണ് പ്രസിഡന്‍റിന്‍റെ മടക്കം.
ഈജിപ്ത് സന്ദർശിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഒമാനിലെത്തിയ സീസി സുൽത്താനുമായും വിവിധ മന്ത്രിമാരുമായും കൂടിക്കാഴ്ചയും നടത്തിയിരുന്നു. അൽ ആലം പാലസ് കൊട്ടാരത്തിൽ ഒമാനിലെ വ്യാപാരികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈജിപ്തിലെ നിക്ഷേപ സാധ്യതകളെയും മറ്റും പറ്റി വിശദീകരിക്കുകയും ചെയ്തിരുന്നു.
വ്യാപാര മത്സരം പ്രോത്സാഹിപ്പിക്കുക, കുത്തക സമ്പ്രദായങ്ങളെ ചെറുക്കുക, നിക്ഷേപ പ്രോത്സാഹനം, കയറ്റുമതി വികസനം, വ്യാവസായിക മേഖലകൾ സ്ഥാപിക്കൽ, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് കരാറുകൾ ഒപ്പുവെച്ചത്. സമുദ്രഗതാഗതം, തുറമുഖങ്ങൾ, ജ്യോതിശാസ്ത്ര, ഭൗമഭൗതിക ഗവേഷണം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ സഹകരണങ്ങൾക്കും ധാരണയായിട്ടുണ്ട്.
റോയൽ എയർപോർട്ടിൽ നൽകിയ യാത്രയയപ്പിൽ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിക് അൽ സഈദ്,ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലിം അൽ ഹബ്സി, ഈജിപ്തിലെ ഒമാൻ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിൻ നാസിർ അൽ റഹ്ബി, ഒമാനിലെ ഈജിപ്ത് അംബാസഡർ ഖാലിദ് റാഡി, മസ്കത്തിലെ ഈജിപ്ഷ്യൻ എംബസി അംഗങ്ങളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.