മസ്കത്ത്: ഗതാഗതം, ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ ഒമാനി വത്കരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഈ മേഖലകളിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം നടപ്പാക്കും.
ഒമാൻ വിഷൻ 2040ന് അനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും ഒമാനികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി പ്രവർത്തനം മെച്ചപ്പെടുത്താനും അവശ്യ നയങ്ങൾ രൂപവത്കരിക്കാനുമാണ് ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നത്.
വിവിധ മേഖലകളിൽ ഒമാനികൾക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികൾ അനുവദിക്കുമെന്ന് ഗതാഗത, വാർത്താ വിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ ബിൻ ഹമൂദ് അൽ മാവാലി പറഞ്ഞു. തൊഴിൽ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം 2025 ജനുവരിയിൽ ആരംഭിച്ച് 2027 അവസാനംവരെ തുടരും. ഇതിനായി വർഷങ്ങളിൽ ഓരോ ലക്ഷ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 2024ൽ, ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ 20 ശതമാനാവും കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ 31ശതമാനവുമാണ് ഒമാനിവത്കരണം ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
വിവിധ നയങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും 2040ഓടെ ഈ മേഖലകളിലെ പ്രഫഷണൽ ജോലികൾ സ്വദേശിവത്കരിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ചില തൊഴിലുകൾ ഒമാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുക, മേഖലയിലെ വളർച്ചയുമായി ബന്ധപ്പെട്ട് ഒമാനികൾക്ക് ഏറ്റവും കുറഞ്ഞ തൊഴിൽ നിലവാരം നിശ്ചയിക്കുക, വർക്ക് പെർമിറ്റുകൾ, പരിശോധനകൾ, പ്രഫഷണൽ തലത്തിലുള്ള ടെസ്റ്റുകൾ, ജോലിയുടെ പേരുകൾ, വേതന പിന്തുണ, പരിശീലനം, യോഗ്യതകൾ എന്നിവയുടെ മേൽനോട്ടം വഹിക്കുക എന്നിവയാണ് പ്രധാന നയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗതം, ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ മേഖലകളിൽ യോഗ്യരായ ഒമാനി കേഡർമാരെ പ്രവാസികൾക്ക് പകരം വെക്കാനാണ് സ്വദേശിവത്കരണത്തിലൂടെ ശ്രമിക്കുന്നതെന്ന് അൽ മാവാലി ഊന്നിപ്പറഞ്ഞു.
ട്രാൻസ്പോർട്ട്, ലോജിസ്റ്റിക്സ് മേഖലയുടെ പ്രാരംഭ സ്വദേശിവത്കരണ നിരക്കുകൾ 2025 മുതൽ 20ശതമാനം മുതൽ 50 ശതമാനം വരെ ആയിരിക്കും, ക്രമേണ ഇത് നൂറുശതമാനംവരെ എത്തിക്കും. ആശയവിനിമയ, വിവര സാങ്കേതിക മേഖലയിലെ ഒമാനൈസേഷൻ നിരക്ക് 2026ഓടെ 50 മുതൽ നൂറ് ശതമാനംവരെ ആയിരിക്കുമെന്നും മവാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.