മസ്കത്ത്: ഒമാനിൽ കഴിഞ്ഞ വർഷം പണപ്പെരുപ്പത്തിൽ വർധന. മുൻ വർഷത്തേക്കാൾ 2.8 ശതമാനം വർധിച്ചതായാണ് ഉപഭോക്തൃ വില സൂചിക(സി.പി.ഐ) വ്യക്തമാക്കുന്നത്. 2021ൽ വിലസൂചിക 106.7 പോയന്റായിരുന്നത് 2022ൽ 109.5 പോയന്റായാണ് വർധിച്ചതെന്ന് നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ ഉൽപന്നങ്ങളുടെ വിലയിൽ കഴിഞ്ഞ വർഷമുണ്ടായ വിലക്കൂടുതലും കണക്കുകളിൽ വ്യക്തമാകുന്നുണ്ട്. വ്യത്യസ്തമായ നിരക്കിലാണ് സാധനങ്ങളുടെ വില വർധിച്ചിരിക്കുന്നത്.
ഹൗസിങ്, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റു ഇന്ധനങ്ങൾ എന്നിവ 1.1ശതമാനം വർധിച്ചു. ഗതാഗതം 3.9 ശതമാനം, ഭക്ഷണം, മദ്യമല്ലാത്ത പാനീയങ്ങൾ എന്നിവക്ക് 5.2 ശതമാനം, വസ്ത്രത്തിനും പാദരക്ഷകൾക്കും 1.3 ശതമാനം, റസ്റ്റാറന്റുകളും ഹോട്ടലുകളും 2.1ശതമാനം, ഫർണിച്ചറുകളും വീട്ടുപകരണങ്ങളും 1.3ശതമാനം, വിനോദ-സാംസ്കാരിക ഉപാധികൾ 1.6ശതമാനം, വിദ്യാഭ്യാസം 3.8ശതമാനം, മറ്റു ചരക്കുകളും സേവനങ്ങളും 2.1ശതമാനം, ആരോഗ്യം 3.1ശതമാനം, പുകയില 0.6ശതമാനം എന്നിങ്ങനെയാണ് മറ്റു വിവിധ ഉൽപന്നങ്ങളുടെ വിലക്കയറ്റം രേഖപ്പെടുത്തിയത്. ആശയവിനിമയ ഉപാധികളുടെ നിരക്കിൽ മാറ്റമുണ്ടായില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഗവർണറേറ്റുകളിൽ അൽ ബുറൈമിയിലാണ് ഏറ്റവും വലിയ പണപ്പെരുപ്പം രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 3.6ശതമാനം വർധിച്ചപ്പോൾ ഏറ്റവും കുറവ് രേഖപ്പെടുത്തിയ മസ്കത്ത് ഗവർണറേറ്റിൽ 2.4ശതമാനമാണ് രേഖപ്പെടുത്തിയത്. ഉൽപാദക വിലസൂചികയിൽ ഒമാനിൽ 36.4 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 2021ൽ സൂചിക 123 പോയന്റുകൾ മാത്രമായിരുന്നത് 167.8 പോയന്റായാണ് കുത്തനെ ഉയർന്നത്. ഇന്ധന, ഗ്യാസ് ഉൽപന്നങ്ങളുടെ വിലയാണ് കുത്തനെ ഉയർന്നത്. 44.1ശതമാനമാണ് നിരക്ക് വർധനവ് അടയാളപ്പെടുത്തിയത്. അതേസമയം എണ്ണേതര ഉൽപന്നങ്ങളുടെ നിരക്ക് 3.8ശതമാനം മാത്രമാണ് വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.