മസ്കത്ത്: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒമാനെ നേരിട്ട് ബാധിക്കുമെന്ന കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ മുന്നൊരുക്കങ്ങൾ തുടങ്ങി. ഒമാെൻറ മുഴുവൻ ഗവർണറേറ്റുകളിലും ന്യൂനമർദത്തിെൻറ ഫലമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്ച വൈകുന്നേരമോ രാത്രിയോ മഴ മേഘങ്ങൾ കരയിലെത്തും. മസ്കത്തിലായിരിക്കും ആദ്യം മഴ ലഭിക്കാനിടയെന്ന് മുതിർന്ന കാലാവസ്ഥാ നിരീക്ഷകനായ നാസർ അൽ ഇസ്മാഇൗലി പറയുന്നു. ശനിയാഴ്ചയായിരിക്കും മഴ തീവ്രമാവുക. 24 മണിക്കൂർ കൊണ്ട് നൂറ് മില്ലീമീറ്റർ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഒമാെൻറ തീര പ്രദേശങ്ങൾ പ്രക്ഷുബ്ധമായിരിക്കുമെന്നും നാസർ അൽ ഇസ്മാഇൗലി പറഞ്ഞു.ന്യൂനമർദത്തെ നേരിടാൻ അധികൃതർ ഒരുക്കങ്ങൾ തുടങ്ങി. ഏത് സാഹചര്യവും നേരിടാൻ സുസജ്ജമാണെന്ന് സുൽത്താൻ സായുധസേന അറിയിച്ചു. മസ്കത്ത് നഗരസഭയിൽ പ്രത്യേക ഹെൽപ്പ്ലൈനും പ്രവർത്തനമാരംഭിച്ചു. കാറ്റും മഴയും അവസാനിക്കുന്നത് വരെ 1111 എന്ന നമ്പറിൽ വിളിച്ചാൽ ഏത് സമയത്തും സഹായം ലഭ്യമാകും. വാദികളിലെ മണ്ണും മറ്റ് തടസങ്ങളും നീക്കുന്ന ജോലികളും വ്യാഴാഴ്ച നടന്നു. എക്സ്കവേറ്ററുകളും മറ്റും ഉപയോഗിച്ചാണ് ഇൗ ജോലികൾ നടത്തിയത്.മസ്കത്തിന് പുറമെ തെക്കു വടക്കൻ ശർഖിയ, ദാഖിലിയ, തെക്കു-വടക്ക് ബാത്തിന, ദാഹിറ, ബുറൈമി, അൽ വുസ്ത മേഖലകളിലും മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുകളിൽ പറയുന്നത്. അറബിക്കടലിെൻറ തീരത്ത് തിരമാലകൾ അഞ്ച് മീറ്റർ വരെ ഉയരാനിടയുണ്ട്. വെള്ളപ്പൊക്ക സാധ്യത വളരെയധികം ഉള്ളതിനാൽ വാദികളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. മസ്കത്ത്, ബാത്തിന മേഖലകളിൽ വേലിയേറ്റ സമയത്ത് താഴ്ന്ന പ്രദേശങ്ങളിൽ കടൽ കയറാനിടയുണ്ട്. മുസന്ദം ഗവർണറേറ്റിെൻറ കിഴക്കൻ തീരത്തും കടൽ കയറ്റത്തിന് സാധ്യതയുണ്ട്. പ്രാദേശികമായി മഴ മേഘങ്ങൾ രൂപപ്പെടാനും സാധ്യത നിലനിൽക്കുന്നുണ്ട്. ന്യൂനമർദത്തിനൊപ്പം പ്രാദേശികമായും മഴ മേഘങ്ങൾ രൂപപ്പെട്ടാൽ മഴയുടെ അളവ് വർധിക്കും. ദോഫാർ ഗവർണറേറ്റിൽ പൊതുവെയും തീര പ്രദേശത്ത് ഭാഗികമായും അന്തരീക്ഷം മേഘാവൃതമായിരിക്കും. മലമ്പ്രദേശങ്ങളിൽ ചാറ്റൽ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.