മസ്കത്ത്: ഗുരുതരാവസ്ഥയിൽ അല്ലാത്ത കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായുള്ള ഫീൽഡ് ആശുപത്രിയുടെ ആദ്യ ഘട്ടം ഇൗ മാസം അവസാനം തുറക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി പറഞ്ഞു. സ്വകാര്യ മേഖലയുമായി സഹകരിച്ചാകും ആശുപത്രിയുടെ പ്രവർത്തനം. ഇതുവഴി എല്ലാ ഗവർണറേറ്റുകളിലുമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ സമ്മർദം കുറയുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ആരോഗ്യ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളും റോഡ് അതിർത്തികളും തുറക്കുന്ന വിഷയം സുപ്രീം കമ്മിറ്റിയുടെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഡോ. അൽ സഇൗദി കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരി അവസാനിച്ചുവെന്ന് ഒരു രാജ്യത്തിനും കരുതാൻ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഉയരാതിരിക്കാൻ പ്രതിരോധ നടപടികൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരുന്നവരും കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. പുറത്തുനിന്നുള്ള സന്ദർശകരിലൂടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. രാജ്യത്ത് രോഗബാധയുടെ എണ്ണത്തിൽ ചാഞ്ചാട്ടമുണ്ടെങ്കിലും വർധനവിനേക്കാൾ കൂടുതൽ താഴ്ചയാണ് രേഖപ്പെടുത്തുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. മുഖാവരണം ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയുമാണ് കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴി. മുൻകരുതൽ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ പാലിക്കാത്ത ധാരാളം സ്ഥാപനങ്ങളുണ്ട്. സന്ദർശകരുടെയും ജീവനക്കാരുടെയും താപനില പരിശോധിക്കാൻ ഇവർ തയാറാകുന്നില്ല. വാണിജ്യ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതോടെ പല രാജ്യങ്ങളിലും രോഗബാധ ഇരട്ടിയായിട്ടുണ്ട്. ഒമാനിൽ 22000 പേരാണ് വീടുകളിൽ െഎസോലേഷനിൽ കഴിയുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം 38 ശതമാനവും തീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 40 ശതമാനവും കുറഞ്ഞിട്ടുണ്ടെന്ന് ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. എണ്ണത്തിൽ ക്രമമായ കുറവുണ്ടെങ്കിലും ആശുപത്രികളിലുള്ളവരുടെ എണ്ണം ആശങ്ക ജനിപ്പിക്കുന്നതാണ്. പ്രതിരോധ നടപടികൾ പാലിക്കാത്ത പക്ഷം ഇൗ എണ്ണം എപ്പോഴും കുത്തനെ ഉയരാവുന്നതാണ്. കടൽതീരങ്ങളിൽ പ്രതിരോധ നടപടികൾ പാലിക്കാതെ നൂറ് കണക്കിനാളുകൾ ഒത്തുചേരുന്ന അവസ്ഥയുണ്ട്. വാണിജ്യ സ്ഥാപനങ്ങൾ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള പ്രവേശന വിലക്ക് അവസാനിപ്പിക്കണമെന്ന് ഡോ. അൽ സഇൗദി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ കിടക്ക ലഭ്യമല്ലാത്തതിനാൽ പ്രവേശനം നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് ഒമാൻ എത്തിയിട്ടില്ല. മഹാമാരി അടിസ്ഥാന ആരോഗ്യ സേവനങ്ങളെ ബാധിച്ചിട്ടില്ല. വാക്സിനേഷനും ഗർഭിണികൾക്കും കുട്ടികൾക്കുള്ള പരിചരണങ്ങളും തുടർന്നുപോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1200 പേർക്ക് പരിശോധനകൾ നടത്തിയതായും പുതിയ രോഗികളുടെ എണ്ണം 50 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞതായും ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ.സൈഫ് അൽ അബ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.