അലി ബിൻ അൻവർ അൽ ബലൂഷി
മസ്കത്ത്: 100 മീറ്റർ സ്പ്രിന്ററിൽ ലോക റാങ്കിങ്ങിൽ 49-ാം സ്ഥാനവുമായി ഒമാന്റെ അലി ബിൻ അൻവർ അൽ ബലൂഷി പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി. മൂന്ന് വർഷത്തെ ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ നേട്ടമെന്നും ഇതിൽ താൻ അഭിമാനിക്കുന്നുണ്ടെന്നും ബലൂഷി പറഞ്ഞു.
ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടുകയെന്നത് എല്ലാ അത്ലറ്റുകളുടെയും സ്വപ്നമാണ്, ഓരോ മത്സരത്തിലും യോഗ്യത നേടാനുള്ള വെല്ലുവിളികളും പരിമിതമായ സ്ഥലങ്ങളും കാരണം പല അത്ലറ്റുകളും അവരുടെ കായിക ജീവിതം തിരിച്ചറിയാതെ തന്നെ അവസാനിപ്പിക്കേണ്ടി വരാറുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ലോക റാങ്കിങ് മെച്ചപ്പെടുത്തുന്നതിനും ഒളിമ്പിക്സിന് യോഗ്യത നേടുന്നതിനുമായി നിരവധി മത്സരങ്ങളിൽ ഇദ്ദേഹം പങ്കെടുത്തു. ഗ്രീസ്, ചെക്ക് റിപ്പബ്ലിക്, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയും ചെയ്തു. ഈ മത്സരങ്ങളിലെ എന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി കഴിഞ്ഞ അഞ്ച് ചാമ്പ്യൻഷിപ്പുകളിലെ മികച്ച ഫലങ്ങളിൽനിന്നുള്ള ശരാശരി പോയിന്റുകൾ വേൾഡ് അത്ലറ്റിക്സ് കണക്കാക്കിയാണ് ഒളിമ്പിക്സിനുള്ള യോഗ്യത നിർണയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വെല്ലുവിളികൾക്ക് മുന്നിൽ കീഴടങ്ങരുതെന്നും കഴിവുകളിൽ വിശ്വസിക്കണമെന്നും ബലൂഷി ഒമാനി യുവാക്കളോടായി പറഞ്ഞു.
അന്താരാഷ്ട്ര മത്സരങ്ങളിൽ സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്യുന്നത് തുടരാനും വിവിധ രാജ്യങ്ങളിൽ അഭിമാനത്തോടെ ഒമാനി പതാക ഉയർത്താനും സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.