മസ്കത്ത്: ദാഹിറയിലെ ധങ്ക് വിലായത്തിൽ 20 ഹെക്ടറിലധികം സ്ഥലത്ത് ഉള്ളി കൃഷി ചെയ്യുന്നതിനുള്ള കരാറിൽ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ഒപ്പുവെച്ചു. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനുമാണ് കരാറിൽ ഒപ്പുവെച്ചത്.
അഗ്രികൾചറൽ ആൻഡ് ഫിഷറീസ് ഡെവലപ്മെന്റ് ഫണ്ടിൽനിന്ന് ധനസഹായം നൽകുന്ന ഈ സംരംഭം, ഇറക്കുമതി ചെയ്യുന്ന ഉള്ളിയിൽ സുൽത്താനേറ്റിന്റെ ആശ്രയം കുറക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്നാണ് കരുതുന്നത്.
ദാഹിറയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾചർ ആൻഡ് വാട്ടർ റിസോഴ്സ്, ധങ്ക് അഗ്രികൾചറൽ പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് കമ്പനിയുമായാണ് കരാർ ഒപ്പിട്ടത്.
കരാർ പ്രകാരം, ആധുനിക കൃഷിരീതികൾ ഉപയോഗിച്ച് ഉള്ളി കൃഷി ചെയ്യുന്നതിനുള്ള സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ മന്ത്രാലയം നൽകും. ദാഹിറ ഗവർണറേറ്റിൽ 400 ഹെക്ടറിലധികം ഉള്ളി കൃഷി പദ്ധതി വികസിപ്പിച്ചെടുക്കാൻ ലക്ഷ്യമിട്ട് കമ്പനിയും ഭവന, നഗരാസൂത്രണ മന്ത്രാലയവും തമ്മിലെ വിപുലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
ഈ സംരംഭത്തിലൂടെ പ്രതിവർഷം 700 ടൺ ഉള്ളി ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പ്രാദേശിക വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഇറക്കുമതി കുറക്കുന്നതിനും സഹായിക്കും.
ഉള്ളി പോലുള്ള പ്രധാന വിളകളിൽ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിന് ഒമാൻ വിഷൻ 2040ന് കീഴിലുള്ള മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളുമായി പദ്ധതി യോജിക്കുന്നുണ്ടെന്ന് ദാഹിറയിലെ അഗ്രികൾചർ ആൻഡ് വാട്ടർ റിസോഴ്സസ് ഡയറക്ടർ ജനറൽ എൻജിനീയർ സലേം ബിൻ അലി അൽ അമ്രാനി പറഞ്ഞു. രാജ്യത്തുടനീളമുള്ള കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ഈ ശ്രമമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
പ്രാദേശിക ഭക്ഷ്യ ഉൽപാദനം വർധിപ്പിക്കുന്നതിനും കാർഷികമേഖലയിൽ സ്വകാര്യമേഖലയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധതയാണ് മന്ത്രാലയവുമായുള്ള പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് ധങ്ക് അഗ്രികൾചറൽ പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിങ് കമ്പനിയെ പ്രതിനിധീകരിച്ച് അദേൽ ബിൻ നാസർ അൽ ഹസാനി അഭിപ്രായപ്പെട്ടു.
ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കനുസരിച്ച് 2022ൽ ഒമാനിൽ 3,600 ഹെക്ടറിലധികം ഉള്ളി കൃഷിയായിരുന്നു ഉണ്ടായിരുന്നത്. ഏകദേശം 15,000 ടൺ വിളവാണ് ഇതിലൂടെ ലഭിച്ചിരുന്നത്. രാജ്യത്തിന്റെ മൊത്തം ഉപഭോഗത്തിന്റെ 14 ശതമാനം മാത്രമായിരുന്നു ഇതിലൂടെ പൂർത്തീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.