മസ്കത്ത്: ഒമാനിൽ ബഹിരാകാശ വിക്ഷേപണ പ്ലാറ്റ്ഫോമുകൾക്ക് അനുയോജ്യ സ്ഥലങ്ങൾ കണ്ടെത്തി ഗവേഷക സംഘം. ബഹിരാകാശ വ്യവസായത്തിൽ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനും സമാധാനപരമായ പര്യവേക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ സ്വപ്നങ്ങൾക്ക് കരുത്തുനൽകുന്നതാണ് കണ്ടുപിടിത്തം.
ഒമാനിലെ ഗ്ലോബൽ സ്പേസ് ആൻഡ് ടെക്നോളജി കമ്പനിയുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയമാണ് പഠനം നടത്തിയത്. 18 മാസത്തെ ഗവേഷണത്തിൽ വാണിജ്യ ബഹിരാകാശ വിക്ഷേപണ പ്ലാറ്റ്ഫോമുകൾക്ക് ഏറ്റവും അനുയോജ്യമായ സൈറ്റുകൾ കണ്ടെത്തുന്നതിന് വിവിധ ഭൂമിശാസ്ത്ര, കാലാവസ്ഥ, സാങ്കേതിക ഘടകങ്ങൾ സംഘം വിശകലനം ചെയ്തിട്ടുണ്ട്. കരയിലും കടലിലുമായാണ് വിക്ഷേപണ കേന്ദ്രങ്ങൾക്ക് യോജിച്ച 10 സ്ഥലങ്ങൾ കണ്ടെത്തിയിരിക്കുന്നത്.
പഠനത്തിൽ പങ്കെടുത്ത പ്രതിഭകളെ മന്ത്രാലയം പ്രത്യേക ചടങ്ങിൽ ആദരിച്ചു. അക്കാദമി ഓഫ് സ്ട്രാറ്റജിക് ആൻഡ് ഡിഫൻസ് സ്റ്റഡീസ് പ്രസിഡന്റ് മേജർ ജനറൽ ഹമദ് ബിൻ അഹമ്മദ് സുക്രോണിന്റെയും ഒമാൻ വിഷൻ 2040 നടപ്പിലാക്കുന്നതിനുള്ള ഫോളോ-അപ്പ് യൂണിറ്റിന്റെ ഡെപ്യൂട്ടി മേധാവി ഡോ.മുന്തർ ബിൻ ഹിലാൽ അൽ ബുസൈദിയുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖിയ്യ അധ്യക്ഷത വഹിച്ചു. ബഹിരാകാശ മേഖലയിൽ സംഭാവന നൽകുന്നതിൽ തന്റെ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഗ്ലോബൽ സ്പേസ് ആൻഡ് ടെക്നോളജി കമ്പനി സ്ഥാപകയും സി.ഇ.ഒയുമായ ബഹിയ ബിൻത് ഹിലാൽ അൽ ഷുഐബിയ ചടങ്ങിൽ പറഞ്ഞു.
ബഹിരാകാശ വ്യവസായം നിർണായകമായ മേഖലയെ പ്രതിനിധാനംചെയ്യുന്നതിനാൽ ഒമാന്റെ തന്ത്രപ്രധാന ഭൂമിശാസ്ത്രപരമായ സ്ഥാനവും വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങളും പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. റോക്കറ്റ് വിക്ഷേപണ പ്ലാറ്റ്ഫോമിന് ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തിയത് ശാസ്ത്രീയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ്. എന്നാൽ, കണ്ടെത്തിയ കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. നേരത്തേ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ബഹിരാകാശ മേഖല എക്സിക്യൂട്ടിവ് പ്രോഗ്രാമിന്റെ ഭാഗമായി ദുഖമിൽ ബഹിരാകാശ റോക്കറ്റ് വിക്ഷേപണ പ്ലാറ്റ്ഫോം പ്രഖ്യാപിച്ചിരുന്നു.
പശ്ചിമേഷ്യയിലെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രമാകുമിതെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി, യു.എ.ഇ അടക്കമുള്ള വിവിധ ഗൾഫ് രാജ്യങ്ങൾ ബഹിരാകാശ മേഖലയിൽ വലിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇതടക്കം ഒമാന്റെ തന്ത്രപ്രധാനമായ സ്ഥാനം ഈ മേഖലയിൽ വലിയ ഭാവി സാധ്യതയാണ് രാജ്യത്തിന് തുറന്നിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.