മസ്കത്ത്: ഇന്ത്യൻ സ്കൂൾ മസ്കത്തിന് കീഴിലുള്ള കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ സ്കൂളിലെ കുട്ടികളുടെ ഫീസ് കുത്തനെ വർധിപ്പിച്ചു.നേരത്തേ 52 റിയാലുണ്ടായിരുന്ന ഫീസ് 79 റിയാലായി ഉയർത്തി രക്ഷിതാക്കൾക്ക് കഴിഞ്ഞ ദിവസം സർക്കുലർ കിട്ടി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കു വേണ്ടിയുള്ളതാണ് കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ സ്കൂൾ. ഇന്ത്യക്കാർക്കൊപ്പം മറ്റു രാജ്യങ്ങളിലെ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സ്കൂളിന്റെ പേരിൽ പുറത്തിറക്കിയ തീയതി രേഖപ്പെടുത്താത്ത സർക്കുലറിലാണ് ഫീസ് വർധന സംബന്ധിച്ച അറിയിപ്പുള്ളത്. ഏപ്രിൽ ഒന്നു മുതൽ ഫീസ് വർധന നടപ്പാക്കുമെന്നും സർക്കുലറിൽ പറയുന്നു.
52 ശതമാനം ഫീസ് വർധനയാണ് ഉണ്ടായതെന്നും ഇത് നിലവിലെ അവസ്ഥയിൽ താങ്ങാൻ കഴിയില്ലെന്നുമാണ് ഒരു രക്ഷിതാവ് പറഞ്ഞത്. 12ാം ക്ലാസിൽ പഠിക്കുന്ന തന്റെ മൂത്ത കുട്ടിക്ക് നിലവിൽ 52 റിയാലാണ് ഫീസ് നൽകുന്നത്. നാലു വർഷം മാത്രമായി സ്കൂളിൽ പഠിക്കുന്ന ചെറിയ കുട്ടിയിൽനിന്ന് ഇത്രയും ഉയർന്ന ഫീസ് ഇൗടാക്കുന്നത് അനീതിയാണ്. എല്ലാ കുട്ടികൾക്കും തുല്യപരിഗണനയാണ് നൽകേണ്ടത്. ഇത്ര ഉയർന്ന ഫീസ് കൊടുത്ത് കുട്ടിയെ പഠിപ്പിക്കുന്നത് ചിന്തിക്കാൻ കഴിയില്ല. അതിനാൽ പല കുട്ടികൾക്കും വിദ്യാഭ്യാസം നിർത്തേണ്ടിവരും. ഈ ഫീസ് വർധന സാമൂഹിക പ്രശ്നമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കൾക്ക് ഇത്തരം കുട്ടികൾക്കുവേണ്ടി ധാരാളം പണം ചെലവാക്കേണ്ടിവരുന്നുണ്ട്. സാധാരണ സ്കൂൾ ബസുകളിൽ ഇവർക്ക് പോകാൻ കഴിയില്ല. സ്കൂളിനുപോലും ഇവർക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തേണ്ടിവരുന്നുണ്ട്. പലരും ഇവരെ നോക്കാൻ മാത്രം പ്രത്യേക ആയമാരെ നിർത്തുന്നവരാണ്. മരുന്ന് അടക്കം നിരവധി മറ്റു ചെലവുകളും ഇവർക്കുണ്ട്. അതിനാൽ സ്കൂൾ അധികൃതർ ഇത്തരം സ്കൂളുകൾ സേവനമായാണ് കണക്കാക്കേണ്ടതെന്നും ഇതൊരു വരുമാനമാർഗമായി കാണരുതെന്നും രക്ഷിതാക്കൾ പറയുന്നു. ഫീസ് വർധന പിൻവലിക്കണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. എന്നാൽ, സ്കൂളിന്റെ നടത്തിപ്പിന് വൻ സാമ്പത്തിക ചെലവ് വരുന്നുണ്ടെന്നും അർഹരായ കുട്ടികൾക്ക് ഫീസിളവ് നൽകുമെന്നും സ്കൂളുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.