മസ്കത്ത്: കുത്തിയൊലിക്കുന്ന വാദി വാഹനവുമായി മുറിച്ച് കടക്കാൻ ശ്രമിച്ചതിന് സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ജബൽ അഖ്ദറിൽനിന്നാണ് ദാഖിലിയ പൊലീസ് കമാൻഡന്‍റ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. നിയമ നടപടികൾ പൂർത്തീകരിച്ച് വരുകയാണെന്ന് ആർ.ഒ.പി അറിയിച്ചു. വേനൽ മഴയെ തുടർന്ന് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വാദികൾ കവിഞ്ഞൊഴുകുകയാണ്.
ഇത് മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ നിരവധിപേരാണ് വാദിമുറിച്ചുകടക്കുന്നത്. ദിവസങ്ങൾക്കുമുമ്പ് ദാഹിറ ഗവർണറേറ്റിലും വാഹനവുമായി വാദിമുറിച്ച് കടക്കാൻ ശ്രമിച്ചതിന് സ്വദേശി പൗരനെ അറസ്റ്റ് ചെയ്തിരുന്നു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 49 പ്രകാരം വാദി മുറിച്ചുകടക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്.
തന്റെയോ മറ്റുള്ളവരുടെയോ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ മനഃപൂർവം വാദികൾ മുറിച്ചുകടക്കുകയാണെങ്കിൽ മൂന്നുമാസത്തിൽ കൂടാത്ത തടവും 500 റിയാൽവരെ പിഴയും ലഭിച്ചേക്കും. സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി അധികൃതർ നൽകിയ മുന്നറിയിപ്പുകൾ എല്ലാവരും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.