ദോഹ: ജി.സി.സി രാജ്യങ്ങളിലെ അംഗീകൃത ഡ്രൈവിങ് ലൈസൻസുള്ള താമസക്കാർക്ക് ഖത്തർ ലൈസൻസ് സ്വന്തമാക്കാൻ ഡ്രൈവിങ് കോഴ്സുകൾക്ക് രജിസ്റ്റർ ചെയ്യാതെതന്നെ ടെസ്റ്റിന് അപേക്ഷിക്കാമെന്ന് അധികൃതർ. ജനറൽ ഡയറക്ടട്രേറ്റ് ഓഫ് ട്രാഫിക് ഫസ്റ്റ് ലെഫ്റ്റനന്‍റ് മുഹമ്മദ് അൽ അംറിയാണ് ഖത്തർ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ഏതെങ്കിലും ജി.സി.സി രാജ്യങ്ങളിലെ സാധുവായ ലൈൻസുള്ള ഖത്തറിലെ താമസക്കാർക്ക് നേരിട്ടുതന്നെ ടെസ്റ്റിന് രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ജി.സി.സി പൗരന്മാർക്ക് അതത് രാജ്യങ്ങളിലെ ലൈസൻസ് ഖത്തർ ലൈസൻസാക്കി ഉടൻ മാറ്റാവുന്നതാണ്. ബന്ധുക്കളെ സന്ദർശിക്കാനോ വിനോദസഞ്ചാരിയായോ ഖത്തറിലെത്തുന്ന ജി.സി.സി പൗരന്മാർക്ക് മൂന്നു മാസം വരെ തങ്ങളുടെ ലൈസൻസ് ഉപയോഗിച്ച് ഖത്തറിൽ ഡ്രൈവിങ് നടത്താൻ അനുമതിയുണ്ട്. എന്നാൽ, ഖത്തറിൽ പ്രവേശിച്ച തീയതി തെളിയിക്കുന്ന രേഖയും പാസ്പോർട്ട്, എൻട്രി വിസ എന്നിവയും എപ്പോഴും കൈവശംകരുതണമെന്നും നിർദേശിച്ചു.
നേരത്തെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്ത ശേഷം, ഖത്തറിൽ പ്രവാസികളായെത്തുന്നവർക്ക് ഏറെ സൗകര്യം ഒരുക്കുന്നതാണ് പുതിയ നിർദേശം. നേരത്തെ ഈ സൗകര്യം നിലവിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.