ദോഹ: കൃഷിയുടെ നൂതന രീതികളും പുതുമയേറിയ പരിസ്ഥിതി ചിന്തകളും പദ്ധതികളുമായി ശ്രദ്ധേയമാവുന്ന ദോഹ ഇന്റർനാഷനൽ ഹോർട്ടികൾചറൽ എക്സ്പോയിൽ ഖത്തറിന്റെ കാർഷിക മികവുമായി പ്രാദേശിക ഫാമുകളും എത്തും. കനത്ത ചൂടിലും കടുത്ത തണുപ്പിലുമായി മരുഭൂ മണ്ണിൽ വിജയകരമായി നടപ്പാക്കുന്ന കാർഷിക രീതികളും വെല്ലുവിളികളെ അതിജീവിക്കുന്ന നൂതന സാങ്കേതികവിദ്യകളും അവതരിപ്പിച്ചുകൊണ്ടാവും ഖത്തറിലെ പ്രാദേശിക ഫാം ഉടമകളെത്തുന്നത്.
പരമ്പരാഗതവും നൂതനവുമായ കൃഷിരീതികൾ ഉപയോഗിച്ച് സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് എക്സ്പോ 2023 എന്ന് ഫാം ഉടമകളെ ഉദ്ധരിച്ച് പ്രാദേശിക അറബി ദിനപത്രമായ അർറായ റിപ്പോർട്ട് ചെയ്തു. മരുഭൂവത്കരണത്തെ പ്രതിരോധിക്കുന്നതിനും പ്രാദേശിക ഭക്ഷ്യ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഖത്തരി ഫാമുകൾക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ സാധിച്ചതായും ഇതിൽ ഗ്രീൻ ഹൗസുകൾ, ശീതീകൃത ഗ്രീൻ ഹൗസുകൾ, ഹൈഡ്രോപോണിക്സ്, ഓപൺ ഫീൽഡ് കൃഷി എന്നിവ ഉൾപ്പെടുന്നതായും ഫാം ഉടമകൾ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള പങ്കാളികൾക്കും സന്ദർശകർക്കും കാർഷിക മേഖലയിലെ പ്രാദേശിക നേട്ടങ്ങളും അനുഭവങ്ങളും പരിചയപ്പെടുത്തുന്നതിനായി എക്സ്പോയിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണെന്ന് ഫാം ഉടമയായ യൂസുഫ് താഹിർ പറയുന്നു. എക്സ്പോ 2023ന്റെ സംഘാടക സമിതിക്ക് നന്ദിയും അഭിനന്ദനങ്ങളും നേരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സ്പോ 2023 നൽകുന്ന വേദികളിലൂടെ കാർഷിക മേഖലയിലെ തങ്ങളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിലും പരിചയപ്പെടുത്തുന്നതിലും ഖത്തരി കർഷകർ വളരെ സന്തുഷ്ടരാണെന്ന് അലി അൽ ഹെൻസാബ് പറഞ്ഞു. പ്രാദേശിക പരിസ്ഥിതിയുടെ കഠിനമായ സാഹചര്യങ്ങളും വെല്ലുവിളികളുമുണ്ടായിരുന്നിട്ടും പല ഫാമുകളും വിജയകരമാണെന്നും താരതമ്യേന കുറഞ്ഞ വിലയിലും മികച്ച ഗുണനിലവാരത്തിലും പ്രാദേശിക ഭക്ഷ്യ ഉൽപന്നങ്ങളും പൂക്കളും അലങ്കാരസസ്യങ്ങളും ഉൽപാദിപ്പിക്കുന്നതിൽ ഖത്തരി ഫാമുകൾ വിജയിച്ചതായും പറയുന്നു.
മറ്റു രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി വെല്ലുവിളികൾ നിറഞ്ഞ പരിസ്ഥിതിയിൽ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കുള്ള സങ്കീർണമായ പരിഹാരങ്ങൾ എക്സ്പോയിൽ പ്രതീക്ഷിക്കുന്നതായും അൽ ഹെൻസാബ് കൂട്ടിച്ചേർത്തു.
രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഈയടുത്ത വർഷങ്ങളിൽ ഖത്തരി ഫാമുകൾ മികച്ച വിജയം നേടിയതായും ഗണ്യമായ അളവിൽ പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിച്ചതായും ഫാം ഉടമയായ നാസർ അൽ ഖലഫ് പറഞ്ഞു.
നവീകരണത്തിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയും പ്രതിസന്ധികൾ നിറഞ്ഞ പ്രാദേശിക പരിസ്ഥിതിയെ മറികടക്കാൻ കഴിഞ്ഞുവെന്നതിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.