ദോഹ: ഖത്തറിന്റെ ബഹുമുഖ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യൻ വനിതാ രത്നങ്ങൾക്കായി ഗൾഫ് മാധ്യമം ഒരുക്കുന്ന ഗ്രാൻഡ് മാൾ ‘ഷീ ക്യൂ’ പുരസ്കാരം അവസാന റൗണ്ടിലേക്ക്.
ആദ്യ റൗണ്ടിൽ ലഭിച്ച നാമനിർദേശങ്ങളിൽനിന്ന് അവാർഡിനുള്ള പത്ത് വിഭാഗങ്ങളിലേക്കായി 27 വ്യക്തികളും മൂന്ന് സംഘടനകളും അവസാന റൗണ്ടിൽ ഇടംപിടിച്ചു. ഇവരിൽനിന്നാകും ഓരോ വിഭാഗത്തിലെയും വിജയികളെ തിരഞ്ഞെടുക്കുക.
കല-സാഹിത്യം, സംരംഭകത്വം, അധ്യാപനം, പരിസ്ഥിതി പ്രവർത്തനം, ആതുരസേവനം, ഫാർമസി, സാമൂഹിക സേവനം, കായികം, നഴ്സിങ് തുടങ്ങിയ മേഖലകളിലാണ് വ്യക്തിഗത അവാർഡുകൾ സമ്മാനിക്കുന്നത്. ഏറ്റവും മികച്ച രീതിയിൽ പൊതുപ്രവർത്തനം നടത്തുന്ന വനിതാ സംഘടനക്കും ഇത്തവണ ഷീ ക്യു പുരസ്കാരമുണ്ട്.
നിരവധി സംഘടനകൾ നാമനിർദേശം സമർപ്പിച്ച ‘ഷീ ഇംപാക്ട്’ വിഭാഗത്തിൽ നടുമുറ്റം ഖത്തർ, കേരള വിമൻസ് ഇനീഷ്യേറ്റിവ് ഖത്തർ (ക്വിഖ്), സിജി വിമൻ എംപവർമെന്റ് മീറ്റ് ദോഹ എന്നീ കൂട്ടായ്മകൾ ‘ഇംപാക്ട്’ വിഭാഗത്തിൽ ഇടംപിടിച്ചു.
ജൂലൈ 20ന് ആരംഭിച്ച നാമനിർദേശ പ്രക്രിയകൾ കഴിഞ്ഞദിവസം അവസാനിച്ചപ്പോൾ പത്ത് വിഭാഗങ്ങളിൽ ആയിരത്തോളം പ്രതിഭകളുടെ പേരുകളാണ് ഓൺലൈൻ വഴി നാമനിർദേശം ചെയ്തത്. ഇവയിൽനിന്ന് തിരഞ്ഞെടുത്തവ വിദഗ്ധർ ഉൾപ്പെടുന്ന ജഡ്ജിങ് പാനലിന്റെ വിധി നിർണയത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ റൗണ്ടിലേക്ക് പരിഗണിക്കുകയായിരുന്നു.
കൂടുതൽ കാറ്റഗറികളെ ഉൾപ്പെടുത്തിയും അറബ് വനിതകളെ പരിഗണിച്ചുമാണ് ‘ഷീ ക്യൂ എ്കസലൻസ്’ രണ്ടാം പതിപ്പ് എത്തുന്നത്.
നാമനിർദേശമായി ലഭിച്ച അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തിയാണ് അന്തിമപ്പട്ടിക തയാറാക്കുന്നത്.
മൂന്നു മുതൽ അഞ്ചുപേർ വരെ ഉൾപ്പെടുന്ന വിദഗ്ധ പാനൽ ഓരോ കാറ്റഗറിയുടെയും വിധി നിർണയം നടത്തി. ഏറ്റവും മികച്ച സ്കോർ നേടിയ മൂന്നുപേർ ഓരോ വിഭാഗത്തിന്റെയും ഫൈനൽ പട്ടികയിൽ ഇടം പിടിച്ചു
ഫൈനൽ റൗണ്ടിൽ ഇടം നേടിയ വിഭാഗങ്ങളിൽനിന്ന് ‘ഷീ ക്യൂ’ പുരസ്കാരത്തിന് അർഹരാരെന്ന് കണ്ടെത്താൻ വായനക്കാർക്കും അവസരമുണ്ട്. ഓൺലൈൻ വോട്ടെടുപ്പ് ശനിയാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കും. സെപ്റ്റംബർ 22ന് നടക്കുന്ന അവാർഡ് പ്രഖ്യാപന ചടങ്ങിന് ഏതാനും ദിവസം മുമ്പുവരെ ഖത്തറിലുള്ളവർക്ക് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താവുന്നതാണ്. പതിറ്റാണ്ടുകളായി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സേവനം നടത്തുന്ന വനിതകളാണ് അന്തിമ പട്ടികയിലുള്ളത്.
അന്തിമറൗണ്ടിൽ പൊതുജനങ്ങളിൽനിന്നു ലഭിച്ച വോട്ടിന്റെ നിശ്ചിത ശതമാനവും ജഡ്ജിങ് പാനലിന്റെ വിധി നിർണയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സെപ്റ്റംബർ 22ന് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ ജേതാക്കളെ പ്രഖ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.