കതാറ സ്പേസ് സയൻസ് പ്രോഗ്രാമിൽ സയൻസ്-ടെക്നോളജി -എൻജിനീയറിങ് -മാത്തമാറ്റിക്സ് (സ്റ്റെം) വിദ്യാഭ്യാസ വിദഗ്ധ അനിൽഡ ജോങ്കർ ക്ലാസെടുക്കുന്നു
ദോഹ: ഖത്തറിലെ 60ലധികം സ്കൂളുകളിൽനിന്നായി 400ലധികം വിദ്യാർഥികൾ പങ്കെടുത്ത കതാറ സ്പേസ് സയൻസ് പ്രോഗ്രാം സമാപിച്ചു. ആറുമാസത്തേക്ക് രൂപകൽപന ചെയ്ത തുടർപരിപാടികൾ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചതായി ഇതിന് നേതൃത്വം നൽകുന്ന അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ മുൻ ഡെപ്യൂട്ടി ചീഫ് ടെക്നോളജിസ്റ്റും ജിം ആഡംസ് വേൾഡ് സ്പേസ് സയൻസ് സ്ഥാപകനുമായ ഡോ. ജിം ആഡംസ് പറഞ്ഞു.
മാപ്സ് ഇന്റർനാഷനൽ പ്രസിഡന്റ് രശ്മി അഗർവാൾ, ദക്ഷിണാഫ്രിക്കൻ ദേശീയ സ്പേസ് ഏജൻസിയിലെ ജിയോമാഗ്നറ്റിക് ശാസ്ത്രജ്ഞൻ ഡോ. സ്റ്റെഫാൻ ലുട്സ്, സയൻസ്-ടെക്നോളജി -എൻജിനീയറിങ് -മാത്തമാറ്റിക്സ് (സ്റ്റെം) വിദ്യാഭ്യാസ വിദഗ്ധ അനിൽഡ ജോങ്കർ തുടങ്ങിയവർ ക്ലാസെടുത്തു. ജൂലൈയിൽ ചന്ദ്രനും ആഗസ്റ്റിൽ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയും സെപ്റ്റംബറിൽ ആസ്ട്രോ ഫെസ്റ്റിവലും വിഷയമായി ശിൽപശാലകൾ നടത്തും.വിദ്യാർഥികൾ, ഗവേഷകർ, പൊതുജനങ്ങൾ തുടങ്ങിയ എല്ലാ വിഭാഗക്കാർക്കും ലഭ്യമാകുന്ന രീതിയിൽ ബഹിരാകാശ പഠനത്തെ ജനകീയമാക്കാൻ ലക്ഷ്യമിട്ടാണ് ഖത്തറിന്റെ സാംസ്കാരിക ഗ്രാമമായ കതാറ കൾചറൽ വില്ലേജ് മൂന്നുദിവസത്തെ പ്രത്യേക പരിപാടി നടത്തിയത്. സൗരജ്വാലകൾ, കാന്തിക കൊടുങ്കാറ്റുകൾ, സൗരവാതങ്ങൾ തുടങ്ങി ബഹിരാകാശ പ്രതിഭാസങ്ങൾ സാറ്റലൈറ്റ് കമ്യൂണിക്കേഷൻ, പവർ ഗ്രിഡുകൾ, വ്യോമയാനം, ഭൂമിയിലെ ദൈനംദിന ജീവിതം എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ അവസരം നൽകുന്നതായിരുന്നു പ്രോഗ്രാം.
2018ൽ കതാറയിൽ പ്രവർത്തനമാരംഭിച്ച അൽ തുറായ പ്ലാനറ്റോറിയത്തിന്റെ ശാസ്ത്രീയ പരിപാടികളുടെ തുടർച്ച കൂടിയാണിത്. ഖത്തറിലെ വിവിധ സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷക കേന്ദ്രങ്ങൾ എന്നിവക്കുള്ള വിവിധ പഠന സൗകര്യങ്ങളാണ് അൽ തുറായ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.