ദോഹ: അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തെ ഖത്തർ സ്വാഗതം ചെയ്തു. ഐ.സി.ജെ പരാമർശിച്ച ഫലസ്തീൻ പ്രദേശം വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ എന്നിവ ഉൾക്കൊള്ളുന്നതാണ്. ഫലസ്തീൻ മണ്ണിൽനിന്ന് ഇസ്രായേൽ പൂർണമായി പിൻവാങ്ങണം. അതിന് പകരം കുടിയേറ്റം വ്യാപിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അഭിപ്രായത്തിനനുസരിച്ച് നിരുപാധികം പിൻവാങ്ങാൻ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന് മേൽ സമ്മർദം ചെലുത്തണം. ഇസ്രായേലിന്റെ നിയമവിരുദ്ധ നടപടികൾ അംഗീകരിക്കുന്ന രാജ്യങ്ങൾ വസ്തുത മനസ്സിലാക്കി അതിൽനിന്ന് പിൻവാങ്ങണം. ഫലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ ഖത്തർ എന്നും പിന്തുണക്കും.
1967ലെ അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കപ്പെടണമെന്നാണ് ഖത്തറിന്റെ പ്രഖ്യാപിത നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഫലസ്തീനികൾക്ക് സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള അവകാശവും അവസരവും ഒരുക്കണമെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റ് നവാഫ് സലാമാണ് ഉപദേശ സ്വഭാവത്തിലുള്ള വിധി പ്രഖ്യാപിച്ചത്.
ഫലസ്തീൻ പ്രദേശങ്ങളുടെ വലിയ ഭാഗങ്ങൾ പിടിച്ചടക്കുന്നതിനായിരുന്നു ഇസ്രായേലിന്റെ നയങ്ങളും നടപടികളുമെന്ന് 15 ജഡ്ജിമാരുടെ പാനൽ വിലയിരുത്തി. അധിനിവേശ പ്രദേശങ്ങളിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ വിവേചനം കാണിക്കുന്നതായും കോടതി കണ്ടെത്തി.
ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയാണ് 2022ൽ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക നൽകിയ മറ്റൊരു കേസും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.