ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഖത്തർ കളിപ്പാട്ട ഉത്സവത്തിൽനിന്ന്
ദോഹ: കുട്ടികൾക്ക് ആവേശവും സന്തോഷവും നൽകുന്ന നിരവധി കാഴ്ചകളുമായി ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ‘ഖത്തർ കളിപ്പാട്ട ഉത്സവം’ പുരോഗമിക്കുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ മേള സന്ദർശിക്കുന്നു. അതേസമയം, വേനലവധി ആയതിനാൽ ധാരാളം പ്രവാസി കുടുംബങ്ങൾ നാട്ടിൽ പോയത് തിരക്ക് കുറയാൻ കാരണമായിട്ടുണ്ട്.
ഫെസ്റ്റിവൽ ഏറെ ഇഷ്ടമായെന്നും കുട്ടികൾ ഫോണിലും ടാബിലും അധിക സമയം ചെലവഴിക്കുന്നതിന് പകരം ഇത്തരം വിനോദങ്ങളിൽ ഏർപ്പെടണമെന്ന് ആഗ്രഹിക്കുന്നതായും മേള സന്ദർശിച്ച ഇന്ത്യൻ കുടുംബം പ്രതികരിച്ചു. വീണ്ടും വരുമെന്ന് പറഞ്ഞാണ് അവർ മടങ്ങിയത്.
കളിപ്പാട്ടങ്ങളുടെ പ്രദർശനം, കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ മാതൃക, കലാപ്രകടനങ്ങൾ, കളിസ്ഥലങ്ങൾ, വിവിധ മത്സരങ്ങൾ, പെയിന്റിങ്, ആർട്ട് വർക് ഷോപ്പുകൾ, തത്സമയ ഷോകൾ, നൃത്ത പ്രകടനങ്ങൾ തുടങ്ങിയവ മേളയുടെ ആകർഷണമാണ്.
കുട്ടികൾക്ക് ഇഷ്ടമാകുന്ന നിരവധി പ്രദർശനങ്ങളും കളികളും ആക്ടിവിറ്റികളും 17,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള വിശാലമായ ഇൻഡോർ പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ഞായർ മുതൽ ബുധൻ വരെ ഉച്ചക്ക് രണ്ടുമുതൽ രാത്രി പത്തുവരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ രാത്രി 11 വരെയുമാണ് പ്രവേശനം. വിർജിൻ മെഗാ സ്റ്റോർ, ക്യൂ ടിക്കറ്റ്സ് എന്നിവ വഴി ടിക്കറ്റ് സ്വന്തമാക്കാം.
50 റിയാലിന്റെ എൻട്രി ടിക്കറ്റ്, 300 റിയാലിന്റെ ഫാസ്റ്റ് ട്രാക്ക് ടിക്കറ്റ്, 200 റിയാലിന്റെ കുടുംബ ടിക്കറ്റ് എന്നിങ്ങനെയാണ് നിരക്ക്. പ്രീ സ്കൂൾ, പെൺകുട്ടികൾ, ആൺകുട്ടികൾ, അനിമേഷൻ, ഫാമിലി, മൂവി ലാൻഡ്, സ്റ്റേജ്, എഫ് ആൻഡ് ബി, തീമിങ് ഏരിയ, റീട്ടെയിൽ എന്നിങ്ങനെ പത്ത് സോണുകളിലായാണ് ഉത്സവം.
50ലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ കളിപ്പാട്ടങ്ങളും മറ്റു ഉൽപന്നങ്ങളുമായി മേളയുടെ ഭാഗമായി അണിനിരക്കുന്നു. പരേഡുകളും 19 സ്റ്റേജ് ഷോകളും ഈ വർഷത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.