ദോഹ: ലോകത്തെ മൂല്യമേറിയ പാസ്പോർട്ടുകളുടെ പട്ടികയിലേക്ക് സ്ഥാനക്കയറ്റം നേടി ഖത്തറും. രാജ്യാന്തര ഇടപെടലുകളിലൂടെയും നയതന്ത്ര മികവിലൂടെയും ലോകരാജ്യങ്ങൾക്കിടയിൽ സ്വീകാര്യത നേടിയ ഖത്തർ പാസ്പോർട്ടിന്റെ മൂല്യം 45ലെത്തി. ഹെൻലി ഇൻഡക്സിൽ 14 സ്ഥാനം മെച്ചപ്പെടുത്തിയാണ് ഏറ്റവും പുതിയ റിപ്പോർട്ടുപ്രകാരം മൂല്യം വർധിപ്പിച്ചത്. എയർ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (അയാട്ട) വിവരശേഖരണങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് ഇൻഡക്സ് റാങ്ക് നിർണയിക്കുന്നത്. 199 പാസ്പോർട്ടുകളും 227 ട്രാവൽ ഡെസ്റ്റിനേഷനുകളും സ്ഥാനനിർണയത്തിൽ പരിഗണിക്കപ്പെടും.
ഏതെങ്കിലും രാജ്യത്തിന്റെ പാസ്പോർട്ട് കൈവശമുള്ള യാത്രക്കാരന് മുൻകൂർ വിസയില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്. ഖത്തർ പാസ്പോർട്ട് കൈവശമുള്ളവർക്ക് വിസയില്ലാതെ 51 രാജ്യങ്ങൾ സന്ദർശിക്കാമെന്നും 40 രാജ്യങ്ങളിൽ ഓൺ അറൈവൽ വിസ വഴി സന്ദർശിക്കാമെന്നും ഹെയ്ൻ റിപ്പോർട്ടിൽ പറയുന്നു. 95 ശതമാനമാണ് ഖത്തർ പാസ്പോർട്ടിന്റെ മൊബിലിറ്റി സ്കോർ. 2021 ജൂലൈ മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് പുതിയ ഇൻഡക്സ് പുറത്തുവിട്ടത്.
ജപ്പാനും സിംഗപ്പൂരുമാണ് പട്ടികയിൽ മുൻപന്തിയിലുള്ളത്. ഈ രാജ്യങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച് 192 രാജ്യങ്ങളിൽ അനായാസം യാത്ര ചെയ്യാൻ കഴിയും. 190 രാജ്യങ്ങളിൽ യാത്രാസൗകര്യമുള്ള ജർമനിയും ദക്ഷിണ കൊറിയയുമാണ് ഇൻഡക്സിൽ രണ്ടാം സ്ഥാനത്ത്. ഈ രാജ്യങ്ങൾക്ക് 189 ശതമാനമാണ് മൊബിലിറ്റി സ്കോർ. ഫിൻലൻഡ്, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ എന്നിവർ 189 രാജ്യങ്ങളിലെ യാത്രാനീക്കവുമായി മൂന്നാം സ്ഥാനത്തുണ്ട്. ആദ്യ 10 സ്ഥാനങ്ങളിലെ രാജ്യങ്ങൾക്ക് 2022 ആദ്യ പാദത്തിൽ മാറ്റമുണ്ടാവില്ല.
മഹാമാരിയുടെ നാളുകളിലും യാത്ര സുരക്ഷിതമാക്കിയതും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ലോകമെങ്ങുമുള്ള യാത്രകൾക്കും ട്രാവൽ ഹബായി മാറിയതുമെല്ലാം ഖത്തറിന് അനുകൂല ഘടകമായി മാറി. മൊബിലിറ്റി സ്കോർ 26 ശതമാനമുള്ള അഫ്ഗാനിസ്താനാണ് ഹെൻലി ഇൻഡക്സ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്. 40ൽ കുറവ് രാജ്യങ്ങളിലേക്കു മാത്രം വിസഫ്രീ, ഓൺ അറൈവൽ അനുമതിയുള്ള നിരവധി രാജ്യങ്ങളും ഇൻഡക്സിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.