ബുറൈദയിൽ തുടങ്ങിയ സ്തനാർബുദ ബോധവത്കരണ കാമ്പയിൻ
ബുറൈദ: ഒക്ടോബറിൽ നടക്കുന്ന അന്താരാഷ്ട്ര സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി ഖസീം ഹെൽത്ത് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ബുറൈദയിൽ കാമ്പയിൻ ആരംഭിച്ചു. 'ഖസീം ഈസ് റോസരി'(ഖസീം പനിനീർപൂവാടി) എന്ന ശീർഷകത്തിലാണ് കാമ്പയിൻ.
സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിനുള്ള പ്രാഥമിക പരിശോധന നടത്തുന്നതിന് 180ലധികം ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്ന് ഖസീം ഹെൽത്ത് അസംബ്ലി വക്താവ് അറിയിച്ചു.18നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ലക്ഷ്യമിട്ടുള്ള കാമ്പയിൻ, സ്തനാർബുദത്തിന്റെ കാരണങ്ങളെയും അപകടങ്ങളെയും കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കും.
അതുപോലെതന്നെ പ്രതിരോധമാർഗങ്ങളെ സംബന്ധിച്ച് അവബോധം നൽകും. ഖസീം പ്രവിശ്യയിലെ ക്ലിനിക്കുകളിൽ മാമോഗ്രാം മുൻകൂർ ബുക്ക് ചെയ്യാനും സംവിധാനം ഏർപ്പെടുത്തി.കൃത്യമായ ചികിത്സയിലൂടെ സ്തനാർബുദത്തിൽനിന്ന് കരകയറിയ വനിതകളുടെ അനുഭവങ്ങൾ കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ പങ്കുവെച്ചു. ചടങ്ങിൽ നാടോടി പ്രകടനങ്ങളും അവതരിപ്പിച്ചു. ഈ മാസം മൂന്നിന് മുമ്പ് വനിത സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കോളജുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചെന്നും വക്താവ് കൂട്ടിച്ചേർത്തു.
ശരീരത്തിന്റെ ഇതര അവയവങ്ങളിലേക്ക് പടരാൻ സാധ്യതയുള്ളതടക്കമുള്ള സ്തനാർബുദം സ്ഥിരീകരിച്ച വനിതകൾക്ക് പിന്തുണയേകുക, സ്തനാർബുദ സാധ്യത ഘടകങ്ങളെ കുറിച്ച് ആളുകളെ ബോധവത്കരിക്കുക, 40 വയസ്സ് എത്തിയ വനിതകളെ പരിശോധനക്ക് പ്രേരിപ്പിക്കുക, സ്തനാർബുദ ഗവേഷണത്തിനുള്ള ധനസമാഹരണം നടത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ആഗോളതലത്തിൽ എല്ലാ വർഷവും ഒക്ടോബറിൽ കാമ്പയിൻ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.