ജിദ്ദ: കോവിഡ് രണ്ടാം തരംഗത്തിെൻറ ഭീഷണി ഒഴിവാക്കാൻ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ സൗദി ആഭ്യന്തര മന്ത്രാലയം 20 ദിവസത്തേക്ക് കൂടി നീട്ടി. ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ച 10 ദിവസത്തേക്കുള്ള നിയന്ത്രണ കാലാവധി അവസാനിക്കാനിരിക്കെ ഞായറാഴ്ചയാണ് 20 ദിവസത്തേക്കു കൂടി നിയന്ത്രണങ്ങൾ നീട്ടി ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രഖ്യാപനമുണ്ടായത്. ഒത്തുചേരലുകൾ, റസ്റ്റാറൻറുകൾക്കുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കൽ, വിനോദ പരിപാടികൾ എന്നിവക്കാണ് 20 ദിവസം കൂടി നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി 10 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിലായി. സാമൂഹിക പരിപാടികളിലെ ഒത്തുചേരലുകളിൽ പരമാവധി 20 ആളുകളിൽ കൂടരുത്. എല്ലാ വിനോദപരിപാടികൾക്കും ഇവൻറുകൾക്കും 20 ദിവസത്തേക്ക് പൂർണ വിലക്കാണ്. സിനിമശാലകൾ, ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, ഇൻഡോർ കളിക്കളങ്ങൾ, അവിടങ്ങളിലെ റസ്റ്റാറൻറുകൾ, ഷോപ്പിങ് സെൻററുകളിലെ വിനോദ കേന്ദ്രങ്ങൾ, ജിം കേന്ദ്രങ്ങൾ പോലുള്ളവക്കും വിലക്കാണ്. റസ്റ്റാറൻറുകൾ, കഫേകൾ എന്നിവിടങ്ങളിൽ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനും 20 ദിവസത്തേക്ക് കൂടി വിലക്കാണ്. റസ്റ്റാറൻറുകളിൽനിന്ന് പാർസലു മാത്രമേ നൽകാൻ പാടുള്ളൂ. കൂടാതെ ഇവൻറുകൾ, യോഗങ്ങൾ, ഒത്തുചേരലുകൾ, പാർട്ടികൾ, ഖബറടക്ക ചടങ്ങുകൾ എന്നിവക്ക് ആദ്യ ഉത്തരവിൽ നിർദേശിക്കപ്പെട്ട നിയന്ത്രണങ്ങളും ഉപാധികളും നിലനിൽക്കും.
പുതിയ ഉത്തരവ് പാലിക്കാൻ രാജ്യത്തെ മുഴുവനാളുകളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ ഇൗ മാസം മൂന്നിന് പുറത്തുവിട്ട ഉത്തരവിെൻറ തുടർച്ചയാണ് നിയന്ത്രണങ്ങൾ നീട്ടിയ പുതിയ തീരുമാനം. ഇതോടെ കോവിഡ് രണ്ടാം തരംഗ ഭീഷണി തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ കാലാവധി 30 ദിവസമാകും.
ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ആരോഗ്യ മുൻകരുതൽ നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനം അധികൃതരുടെ നിരന്തരമായ വിലയിരുത്തലിന് വിധേയമാകും. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകൾ സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ നീട്ടാനുള്ള തീരുമാനമെടുത്തതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ പകർച്ചവ്യാധിയുടെ അപകട സാധ്യതകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. പ്രതിരോധ മുൻകരുതലും അംഗീകൃത പ്രോേട്ടാേകാളുകളും പ്രയോഗിക്കുന്നതിലെ അലസത ഇല്ലാതാക്കലും കോവിഡ് പ്രതിരോധ രംഗത്ത് കഴിഞ്ഞകാലത്ത് എല്ലാ തലങ്ങളിലും നടത്തിയ ശ്രമങ്ങളുടെ ഫലമായി ഉണ്ടായ നേട്ടങ്ങൾ സംരക്ഷിക്കലും തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ആഴ്ചകളോളം കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായ ശേഷം വീണ്ടും വർധനയുണ്ടായതാണ് സൗദിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാനിടയാക്കിയത്. ഇൗ മാസം നാലു മുതൽ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരാകുകയായിരുന്നു. ഇന്ത്യയടക്കം 20 രാജ്യങ്ങളിൽനിന്ന് നേരിട്ട് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡ് ബാധ തടയാൻ കര, േവ്യാമ, കടൽ മാർഗമുള്ള യാത്രക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ നിശ്ചയിച്ച തീയതി മാർച്ച് 31ൽനിന്ന് മേയ് 17ലേക്ക് നീട്ടിയും കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.