'റിയാദ്: അടുത്ത മാസം ഒമ്പത്, 10 തീയതികളിൽ റിയാദിൽ സമ്മേളിക്കുന്ന ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഫോറം കുട്ടികൾ നേരിടുന്ന സൈബർ ഭീഷണികളെയും അതിനെ നേരിടാനുള്ള മാർഗത്തെയും സംബന്ധിച്ച് ഗൗരവമായി ചർച്ച ചെയ്യും. 'ആഗോള സൈബർ ക്രമത്തെ പുനർവിചിന്തനം ചെയ്യുക' എന്ന പ്രമേയത്തിലാണ് സമ്മേളനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ആഗോളതലത്തിൽ നടന്ന ഏറ്റവും പുതിയ സർവേ ഫലം അനുസരിച്ച് ലോകമെമ്പാടുമുള്ള 72 ശതമാനം കുട്ടികളും ഓൺലൈനിൽ ഏതെങ്കിലുമൊരു സൈബർ ഭീഷണി നേരിട്ടിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
പ്രശസ്തമായ ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ ഓൺലൈൻ സർവേയുടെ റിപ്പോർട്ടിൽ സൈബറിടങ്ങളിൽ കുട്ടികൾ എന്തുകൊണ്ട് സുരക്ഷിതരല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സൈബർ സ്പേസിൽ കുട്ടികൾ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിൽ ഇത്തവണത്തെ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കലും അവർക്കിടയിൽ നിർഭയത്വം വളർത്തലും അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന കാര്യങ്ങളാണെന്ന് ഫോറത്തിലെ അംഗരാജ്യങ്ങൾക്ക് ബോധ്യം വന്നിട്ടുണ്ട്. എട്ടു വയസ്സിന് മുകളിലുള്ള കുട്ടികളിൽ 90 ശതമാനവും ഇന്റർനെറ്റിൽ സജീവമാണ്.
24 രാജ്യങ്ങളെ ആറ് മേഖലകളായി തിരിച്ച് 40,000ത്തിലധികം കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിലാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. സർവേയിൽ പങ്കെടുത്തവരിൽ അഞ്ചിൽ ഒരാളെന്ന തോതിൽ തങ്ങൾ നേരിടുന്ന ഭീഷണികൾ തുറന്നു പറയാൻ തയാറായി. അനാവശ്യ പരസ്യങ്ങൾ, അനുചിതമായ ചിത്രങ്ങളും ഉള്ളടക്കവും, ഭീഷണിപ്പെടുത്തലും ഉപദ്രവിക്കലും ഇവയൊക്കെയാണ് കുട്ടികൾ നേരിടുന്ന പ്രധാന ഭീഷണികൾ എന്ന് സർവേയിൽ പങ്കെടുത്തവർ വെളിപ്പെടുത്തി. ആഗോളതലത്തിൽ, ഏറ്റവും കൂടുതൽ കുട്ടികൾ ഓൺലൈൻ സാങ്കേതികതയിൽ സജീവമായിരിക്കുന്നത് വീട്ടിലോ സ്കൂളിലോ ആണ്. സർവേ നടത്തിയ പ്രദേശങ്ങളിൽ, ലാറ്റിനമേരിക്കയിലും മിഡിലീസ്റ്റിലും ആണ് കുട്ടികൾ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇവിടങ്ങളിൽ 83 ശതമാനം കുട്ടികൾ ഓൺലൈനിൽ ഭീഷണി നേരിടുന്നതായി പറഞ്ഞു. പലരും ഇതിനെതിരെ മാതാപിതാക്കളുടെ സഹായം തേടുന്നുമുണ്ട്. എന്നാൽ, സർവേയിൽ പങ്കെടുത്ത രക്ഷിതാക്കളിൽ 39 ശതമാനം മാത്രമാണ് തങ്ങളുടെ കുട്ടികൾ നേരിടുന്ന പ്രശ്നത്തിൽ ആശങ്ക പ്രകടിപ്പിച്ചത്. കുട്ടികൾക്കെതിരെയുള്ള ഭീഷണികളെ ഓൺലൈനിൽ തന്നെ നേരിടാൻ കഴിയും. ഇത് ഉറപ്പാക്കാൻ രക്ഷിതാക്കൾ, അധ്യാപകർ, സാങ്കേതിക കമ്പനികൾ, വിദഗ്ധർ, നിയമനിർവഹണ ഏജൻസികൾ എന്നിവരുൾപ്പെടെയെല്ലാം സഹകരണം ഉറപ്പുവരുത്താനാണ് ഫോറത്തിന്റെ ശ്രമം.
ആഗോളതലത്തിൽ 72 ശതമാനം കുട്ടികളും സൈബർ ഭീഷണി നേരിടുന്നതിനാൽ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സൈബർസ്പേസിൽ കുട്ടികളുടെ സംരക്ഷണം നിർണായകമാണെന്ന് ഫോറം വിശ്വസിക്കുന്നു. കുട്ടികൾ അഭിമുഖീകരിക്കുന്ന വ്യാപകമായ ഭീഷണികൾക്കുള്ള പരിഹാരം പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും നേരിടാനുള്ള മാർഗംതേടുകയും ചെയ്യുക എന്നതാണ്. അധ്യാപകർ മുതൽ സ്വകാര്യ മേഖലയിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ യോജിച്ച പ്രവർത്തനം ഇതിന് അനിവാര്യമാണ്.
സൈബറിടങ്ങളിൽ യുവതീയുവാക്കളും ഈ ഭീഷണി നേരിടുന്നുണ്ടെങ്കിലും കരുതലിന്റെയും ബോധവത്കരണത്തിന്റെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമായി ഇതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമായത് കൊണ്ടുകൂടിയാകാം ഇത്തവണത്തെ സമ്മേളനത്തിന് 'ആഗോള സൈബർ ക്രമത്തെ പുനർവിചിന്തനം ചെയ്യുക' എന്ന പ്രമേയം തെരഞ്ഞെടുത്തതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.