യാംബുവിലെ സി.സി.ഡബ്ല്യു.എ പ്രതിനിധികൾ ഇന്ത്യൻ എംബസി അറ്റാഷേ ജി.എസ്. അഗർവാളുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
യാംബു: ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ജി.എസ്. അഗർവാളുമായി യാംബുവിലെ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ (സി.സി.ഡബ്ല്യു.എ) പ്രതിനിധികളും കെ.എം.സി.സി നേതാക്കളുമായ മുസ്തഫ മൊറയൂർ, കെ.പി.എ. കരീം താമരശ്ശേരി എന്നിവർ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക ആവശ്യാർഥം കഴിഞ്ഞ ദിവസം യാംബുവിലെത്തിയ അറ്റാഷേ ജി.എസ്. അഗർവാളുമായി യാംബു റാഡിസൺസ് ഹോട്ടലിൽവെച്ചായിരുന്നു ചർച്ച. പ്രവാസികളായ ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികൾ നേരിടുന്ന വിവിധ പ്രയാസങ്ങളും അറ്റാഷെയുടെ ശ്രദ്ധയിൽപെടുത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
നിലവിൽ യാംബുവിലുള്ള സി.ബി.എസ്.സി അംഗീകാരമുള്ള സ്കൂളുകളുടെയും ഇന്ത്യൻ വിദ്യാർഥികളുടെയും സ്ഥിതിഗതികളും യാംബുവിലെയും പരിസര പ്രദേശങ്ങളിലേയും ടൂറിസം മേഖലകളെക്കുറിച്ചും അറ്റാഷെയുടെ ചോദ്യങ്ങൾക്ക് മറുപടിയെന്നോണം വിശദീകരിച്ചു കൊടുക്കുകയുണ്ടായി. ഇന്ത്യൻ പ്രവാസികൾ അഭിമുഖീകരിക്കുന്ന ഏത് പ്രശ്നങ്ങളും എംബസിയുടെ ശ്രദ്ധയിൽപെട്ടാൽ സൗദി നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് പരിഹരിക്കാൻ എല്ലാവിധ ശ്രമങ്ങളും നടത്താൻ ശ്രദ്ധിക്കുമെന്ന് അറ്റാഷെ അറിയിച്ചു.
എംബസിയുടെ നിയമങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രത്യേകം മാർക്കുചെയ്ത കോളങ്ങളിൽ എംബസിയുടെ വെബ്സൈറ്റിൽ കാണാൻ സാധിക്കുമെന്നും ഓരോരോ വിഷയങ്ങളും അതതു വിഭാഗങ്ങളുമായി ബന്ധപ്പെടാതെ വരുമ്പോഴാണ് കൃത്യമായ മറുപടി ഉപഭോക്താക്കൾക്ക് ലഭിക്കാതെ വരുന്നതെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ അതത് വകുപ്പുകളുമായി ബന്ധപ്പെടാൻ ശ്രദ്ധിക്കണമെന്നും അറ്റാഷെ ഇന്ത്യൻ സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇന്ത്യക്കാരായ തൊഴിലാളികളുടെ പരിഹരിക്കപ്പെടേണ്ടതായ പ്രശ്നങ്ങൾ കോൺസുലേറ്റിന്റെയോ എംബസിയുടെയോ ശ്രദ്ധയിൽപെട്ടാൽ അത് സമയബന്ധിതമായി പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും എടുക്കുന്നതിൽ ഏറെ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ ഉറപ്പു നൽകിയതായി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.