ദമ്മാം: കേരള നദ്വത്തുല് മുജാഹിദീന്റെ യുവജന വിഭാഗമായ ഐ.എസ്.എം സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനം ഡിസംബര്‍ 30, 31 തീയതികളില്‍ എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡൻറ് ശരീഫ് മേലേതില്‍, സെക്രട്ടറി യാസര്‍ അറഫാത്ത് എന്നിവര്‍ ദമ്മാമിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളീയ മുസ്ലിംകള്ക്കിടയില് വിശ്വാസ, വിദ്യാഭ്യാസ, സാംസ്കാരിക, ആരോഗ്യ രംഗങ്ങളില്‍ സമഗ്രമായി മാറ്റങ്ങളുണ്ടാക്കിയ നവോത്ഥാന പ്രസ്ഥാനമാണ് കെ.എന്‍.എം എന്നും അതിന്റെ പോഷക ഘടകമായ ഐ.എസ്.എം യുവസമൂഹത്തെ നേരിന്റെ വഴിയിലേക്ക് നയിക്കാന്‍ വ്യത്യസ്തങ്ങളായ സംരംഭങ്ങളുമായി നിലകൊള്ളുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
സമ്മേളനത്തിന്റെ കിഴക്കന്‍ മേഖല പ്രചാരണ ഉദ്ഘാടനം കഴിഞ്ഞ ദിവസം അൽഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റർ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന നേതാക്കൾ ‘തൗഹീദ്: നിര്‍ഭയത്വമേകുന്ന ആദര്‍ശം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സമൂഹത്തില്‍ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളെ ഇസ്ലാമിക പരിപ്രേഷ്യത്തില്‍ വിലയിരുത്തി, പ്രാമാണികമായ സ്രോതസ്സുകളില്‍ നിന്നുള്ള അധ്യാപനങ്ങളിലൂടെ വ്യക്തികളെ ബോധവത്കരിക്കുക എന്ന ധർമമാണ് സമ്മേളനം ഉന്നമിടുന്നത്.
ആത്മീയത: വ്യവസായമല്ല, വിമോചനമാണ്; വിഷമാണ് വർഗീയത; ശാസ്ത്രമല്ല, വെറുപ്പുൽപാദനമാണ് നാസ്തികത; അധാർമികത പുരോഗമനമല്ല, അരാചകത്വമാണ്; ലിബറലിസം, അധർമമാണ് അടിവേര് എന്നീ വിഷയങ്ങളിലുള്ള അക്കാദമിക ചർച്ചകൾ, സംവാദങ്ങൾ, സിമ്പോസിയം, സെമിനാർ, എക്സിബിഷൻ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ഇസ്ലാം നേരാണ്, അതിന്റെ നിലപാട് നീതിയാണ് എന്നുദ്ഘോഷിക്കുന്ന വിവിധ പ്രചാരണ പരിപാടികള്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്റർ സൗദി നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗദിയുടെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് നടക്കുമെന്ന് സെന്റര്‍ നാഷനല്‍ കമ്മിറ്റി നേതാക്കള്‍ അറിയിച്ചു. ശരീഫ് മേലേതില്‍, യാസര്‍ അറഫാത്ത്, എം. കബീര്‍ സലഫി, അജ്മല്‍ മദനി, സകരിയ മങ്കട, സലീം ഖത്വീഫ്, മൊയ്തീന് കിഴിശ്ശേരി, അബ്ദുസ്സമദ് കരിഞ്ചാപ്പാടി, അയ്യൂബ് സുല്ലമി, ജാഫര്‍ ഖാന്, ഉസ്മാന് അഖ്റബിയ, അന്‍വര്‍ പൊന്മള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.