ജിദ്ദയിലെ കോഴിക്കോട് ജില്ല ഫോറം കൂട്ടായ്മയും എച്ച് ആൻഡ് ഇ സോഷ്യൽ മീഡിയ ഫ്ലാറ്റ്
ഫോമും സംയുക്തമായി സംഘടിപ്പിച്ച ടോക്ക് ഷോയില്‍ നിന്ന്
ജിദ്ദ: കോഴിക്കോട് നഗരത്തെ ആഗോളതലത്തില്‍ സാഹിത്യ മികവിന്റെ കേന്ദ്രമാക്കുമെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്. ‘സര്‍ഗാത്മക സമ്പദ്ഘടന’ യാഥാര്‍ഥ്യമാക്കിയതിലൂടെ കല, സാഹിത്യ, സംസ്കാരിക സ്രോതസ്സുകളെ സുസ്ഥിരവികസനത്തിന് ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള കോഴിക്കോടിന്റെ ഭഗീരഥയത്നത്തിന് ലഭിച്ച രാജ്യാന്തര അംഗീകാരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടേതടക്കം ബഹുജന പങ്കാളിത്തം അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയിലെ പ്രഥമ സാഹിത്യനഗരമായി യുനെസ്കോ കോഴിക്കോടിനെ തെരഞ്ഞെടുത്ത സാഹചര്യത്തില്‍ ജിദ്ദയിലെ കോഴിക്കോട് ജില്ല ഫോറം കൂട്ടായ്മയും എച്ച് ആൻഡ് ഇ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമും സംയുക്തമായി സംഘടിപ്പിച്ച ‘സര്ഗപ്പെരുമയുടെ കോഴിക്കോട്’ ടോക്ക് ഷോയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മേയര്‍.
കോഴിക്കോടിന് ലഭിച്ച അംഗീകാരത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുജന പങ്കാളിത്തത്തോടെ തുടക്കം കുറിക്കും. വായന കോര്‍ണറുകളും ഓപണ്‍ സ്റ്റേജും വായനാവണ്ടികളുമടക്കമുള്ള നിരവധി പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും മേയര്‍ പറഞ്ഞു. കൈയില്‍ പണമില്ലെങ്കിലും ജീവിക്കാന്‍ ധൈര്യം മാത്രമാണ് വേണ്ടതെന്ന് കലാകാരനോട് സദാ സ്വകാര്യം പറയുന്ന കോഴിക്കോടിന്റെ സാഹിത്യ സാംസ്കാരിക മേന്മകളെക്കുറിച്ച് സിനിമ നടൻ ഹരീഷ് പേരടി പങ്കുവെച്ചു. കോഴിക്കോടിന്റെ ബഹുമതിക്ക് നാട്ടില്‍ വേണ്ടത്ര വാര്‍ത്താപ്രാധാന്യം കിട്ടിയില്ലെന്നും മുന്നോട്ടുള്ള സര്ഗപ്രയാണത്തില് പ്രവാസലോകം എല്ലാ പിന്തുണയുമായി കൂടെയുണ്ടാകുമെന്നും മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ ഓപറേഷൻസ് ഹെഡ് എം.സി.എ. നാസര്‍ പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീര്‍, സൗദി ഗസറ്റ് എഡിറ്റര്‍ ഹസന് ചെറൂപ്പ, കോഴിക്കോട് ജില്ല ഫോറം പ്രസിഡൻറ് ഹിഫ്സുറഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ പൊക്കുന്ന് സംസാരിച്ചു. ജിദ്ദ നവോദയ പ്രസിഡൻറ് കിസ്മത്ത് മമ്പാട്, കേരള എന്‍ജിനീയേഴ്സ് ഫോറം പ്രസിഡൻറും എം.എസ് ബാബുരാജിന്റെ പൗത്രനുമായ എന്‍ജി. സാബിര്‍ ബാബു, കഥാകൃത്ത് സബീന എം. സാലി, മാധ്യമ പ്രവർത്തകൻ മുജീബ് കളത്തില്‍ എന്നിവര്‍ ഫോണ്‍ ഇന്‍ പരിപാടിയില്‍ പങ്കുചേര്‍ന്നു. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു. എച്ച് ആൻഡ് ഇ ചാനല്‍ ഡയറക്ടര്‍ നൗഷാദ് ചാത്തല്ലൂര്‍ സാങ്കേതിക മേല്‍നോട്ടം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.