മദീനയിൽ ഇന്ത്യൻ സ്കൂൾ  വേണമെന്ന ആവശ്യം ശക്തം

മദീന: മദീനയിൽ ഇന്ത്യൻ സ്കൂൾ വേണമെന്ന ആവശ്യം ശക്തമാവുന്നു.  ഇവിടെ താമസമാക്കുന്ന ഇന്ത്യന്‍ കുടുംബങ്ങളുടെ, പ്രത്യേകിച്ചും മലയാളികളുടെ മുഖ്യ വിഷയമാണ് കുട്ടികളുടെ വിദ്യാഭ്യാസത്തിന് അംഗീകൃതസ്കൂൾ ഇല്ല എന്നത്. പേരിന് പോലും മദീനയില്‍ ശരിയായ അഫിലിയേഷനുള്ള  ഇന്ത്യന്‍ സ്കൂള്‍ ഇല്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്ലഭാവിക്കും എന്ത് ത്യാഗവും സഹിക്കാന്‍ തയാറുള്ള മലയാളിക്ക് മദീനയിലെ താമസം അലോസരമാവുന്നത് സ്കൂൾ വിഷയത്തിലാണ്. ഏകദേശം ഇരുനൂറോളം മലയാളി കുടുംബങ്ങള്‍ മദീനയില്‍ താമസിക്കുന്നു.  

സൗദി-പാകിസ്ഥാനി സിലബസുകളുള്ള  സ്കൂളുകളില്‍ കുട്ടികളെ വിടാന്‍ താൽപര്യമില്ലാത്ത മലയാളി രക്ഷകര്‍ത്താക്കള്‍ക്ക് മുന്നിലുള്ളത് പ്രൈവറ്റ് ട്യൂഷന്‍ സെൻററുകളാണ്.  ഹറം പരിധിയില്‍ ചെറുതും വലുതുമായ ഇത്തരം പത്തില്‍ താഴെ ട്യൂഷന്‍ സെൻററുകളിലായി ഏകദേശം എണ്ണൂറോളം ഇന്ത്യന്‍ വിദ്യാർഥികള്‍ പഠിക്കുന്നു. പലയിടത്തും സി.ബി.എസ്.ഇ കരിക്കുലമനുസരിച്ചാണ് പഠനമെങ്കിലും സി.ബി.എസ്.ഇ അഫിലിയേഷനില്ലാത്തതിനാല്‍ അതിന് സ്വകാര്യ ട്യൂഷനില്‍ കവിഞ്ഞ പ്രാധാന്യമില്ല. എംബസി സ്കൂളുകള്‍ ഇല്ലാത്തയിടങ്ങളില്‍ വര്‍ഷാവര്‍ഷം നടത്തപ്പെടുന്ന  തുല്യതാപരീക്ഷ വഴിയും നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂള്‍ വഴിയും രജിസ്റ്റർ ചെയ്യുന്ന ഈ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം നാട്ടിലെ ഗവ. സ്കൂളുകളില്‍ വഴി സാധ്യമാണെങ്കിലും നിലവാരമുള്ള പല സ്കൂളുകളും കുട്ടികളെ സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നു. സൗദിയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സമൂഹവും മലയാളികളും മദീനയില്‍ കുറവാണ്. സ്കൂളുകള്‍ ആരംഭിക്കുവാന്‍ തക്കവിധം സാമ്പത്തികമായി മെച്ചപ്പെട്ടവര്‍ ഇല്ല. ഇന്ത്യന്‍ എംബസിയാകട്ടെ  ഇതിനായി  സാമ്പത്തികമായ സഹായങ്ങളൊന്നും ചെയ്യുന്നില്ല.

കുടുംബമായി മദീനയില്‍ താമസിക്കാനാഗ്രഹിക്കുന്ന ഡോക്ടര്‍മാര്‍, പ്രൊഫഷനലുകള്‍ എന്നിവരെ ഈ സാഹചര്യങ്ങള്‍ പിറകോട്ട് വലിക്കുന്നു. മദീനയിലെ മലയാളികളിലെ പലരും കുട്ടികളുട ഏഴാംതരം മുതലുള്ള വിദ്യാഭ്യാസം നാട്ടില്‍  നടത്തുക എന്ന രീതീയാണ് ഇപ്പോള്‍ സ്വീകരിച്ചു കാണുന്നത്. സ്വാഭാവികമായും കുട്ടികളുമായി വേറിട്ട് താമസിക്കേണ്ട വിഷമകരമായ അവസ്ഥ നിലനില്‍ക്കുന്നു. മദീനയില്‍ മുമ്പുണ്ടായിരുന്ന എന്‍ജിനീയര്‍ അബ്ദുല്‍സത്താര്‍, അഷ്റഫ് അലി പത്തരക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍  സ്കൂളിനായി പല ശ്രമങ്ങളും നടന്നു.  എം.പി ആയിരുന്ന ഇ.അഹമ്മദിനും  ഇന്ത്യന്‍ എംബസിക്കും പ്രവാസി സംഘടനകള്‍ നിവേദനം നൽകുകയും ചര്‍ച്ച നടത്തുകയും ചെയ്തതായി സാമൂഹ്യപ്രവര്‍ത്തകന്‍ റഷീദ് പേരാമ്പ്ര പറഞ്ഞു. എന്നാല്‍  എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഹറം പരിധിക്ക് പുറത്തെങ്കിലും ശരിയായ അഫിലിയേഷനും ഗുണനിലവാരവുമുള്ള  ഇന്ത്യന്‍ സ്കൂള്‍  മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെൻറ സ്വപ്നമായി അവശേഷിക്കുന്നു.

Tags:    
News Summary - madeena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.