റിയാദ്: ഏജൻസിയുടെ നിരുത്തരവാദപരമായ ഇടപെടൽകൊണ്ട് ദുരിതത്തിലായ മലയാളി വനിത ശുചീകരണ തൊഴിലാളി നാടണഞ്ഞു. റിയാദിലെ പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) പ്രവർത്തകരുടെ സഹായത്തോടെയാണ് ആലപ്പുഴ സ്വദേശിനി നാട്ടിലെത്തിയത്. പ്രവർത്തകർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്ത്യൻ എംബസി നൽകിയ ഔട്ട്പാസ് മുഖേനയാണ് ഇവരെ നാട്ടിലെത്തിച്ചത്. ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ ഒമ്പതു മാസം മുമ്പ് സുഹൃത്തിന്റെ പരിചയത്തിലുള്ള ട്രാവൽ ഏജന്റ് വഴിയാണ് ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മ മാൻപവർ സപ്ലൈ കമ്പനിയിലേക്ക് ക്ലീനിങ് തൊഴിലാളിയായി റിയാദിലെത്തുന്നത്.
റിയാദിലെ ഒരു സ്വകാര്യ സ്കൂളിൽ 1,300 റിയാൽ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഇവർക്ക് മൂന്നു മാസം കഴിഞ്ഞപ്പോൾ നിലവിലെ ജോലി നഷ്ടമായി. പിന്നീടങ്ങോട്ട് മറ്റൊരു സ്കൂളിലേക്ക് ഇവരെ മാറ്റിയെങ്കിലും ശമ്പളമില്ലാതെയായിരുന്നു ജോലി ചെയ്തിരുന്നത്. ഇതിനിടെ, ഏജൻസിക്ക് കീഴിൽ ജോലിക്കെത്തിയ നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 40ഓളം വരുന്ന സ്ത്രീത്തൊഴിലാളികളെ പാർപ്പിച്ചിരുന്ന സൗകര്യങ്ങൾ ഇല്ലാത്ത ചെറിയ മുറിയിലേക്ക് ഏജൻസി മാറ്റിപ്പാർപ്പിക്കുകയായിരുന്നു. അവിടെ അവരുടെ ജീവിതം ദിനംപ്രതി ദുസ്സഹമായി. ഭക്ഷണവും മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുപോലും ഏറെ ബുദ്ധിമുട്ട് നേരിട്ടു.
ഇതിനിടയിൽ പലതവണ ഏജന്റുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തിരുന്നില്ല. ആയിടക്ക് കൂട്ടത്തിലെ മിക്കയാളുകളുടെയും ഇഖാമയുടെ കാലാവധി കഴിയുകയും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലുമായി. ഈ സാഹചര്യത്തിലാണ് നാട്ടിൽനിന്ന് ഇവരുടെ കുടുംബം പി.എം.എഫ് പ്രവർത്തകരുമായി ബന്ധപ്പെടുന്നത്. തുടർന്ന് പി.എം.എഫ് ദേശീയ കമ്മിറ്റി അംഗം ബിനു കെ. തോമസ്, റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ, നിർവാഹക സമിതി അംഗം തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കൽ തുടങ്ങിയവർ രംഗത്തെത്തി അവശ്യസാധനങ്ങൾ എത്തിച്ചുനൽകി.
പിന്നീട് നടത്തിയ ഇടപെടലിൽ ഏജൻസിയുടെ ഭാഗത്തുനിന്ന് ഒരു രീതിയിലുള്ള സഹകരണവും ലഭിക്കാതെ വന്നപ്പോൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് യാത്രക്കാവശ്യമായ രേഖകൾ ശരിയാക്കിയാണ് നാട്ടിലെത്തിച്ചതെന്ന് പി.എം.എഫ് പ്രവർത്തകർ പറയുന്നു. യാത്രക്കിടയിലെ നടപടികൾ പൂർത്തിയാക്കാൻ പ്രവാസിയായ അനൂപ് ഇബ്രാഹിം സഹായിച്ചു. വിമാന ടിക്കറ്റ് പി.എം.എഫ് ഉപദേശക സമിതിയംഗം റഫീഖ് വെട്ടിയാർ നൽകി. അങ്ങനെ ഒൻപത് മാസത്തെ ദുരിതത്തിന് അറുതിവരുത്തി കഴിഞ്ഞ ദിവസം ആലപ്പുഴ സ്വദേശിയായ വീട്ടമ്മ നാടണഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.