പ്രഫ. അഹ്മദ് അൽ ബർറാക്ക്, സാറ അൽശരീഫ്, ഡോ. ഷൗക്കത്ത് പർവേസ്, നിഷാദ് റാവുത്തർ, മീര റഹ്മാൻ
റിയാദ്: നാട്ടിലെന്നപോലെ മറുനാടുകളിലെയും കൗമാരക്കാരായ വിദ്യാർഥികളുടെ പഠനമികവിന് അംഗീകാരമായി മീഡിയവൺ ചാനൽ നടത്തുന്ന മബ്റൂക് ഗൾഫ് ടോപ്പേഴ്സ് അനുമോദന പരിപാടി റിയാദിൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് നടക്കും. മലസിലെ അൽ യാസ്മിൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.
10, 12 ക്ലാസുകളിലെ പൊതുപരീക്ഷകളിൽ 90 ശതമാനമോ അതിലധികമോ മാർക്ക് നേടിയവരാണ് ഈ ബഹുമതിക്ക് അർഹരാവുന്നത്. അക്കാദമിക രംഗത്ത് മുന്നിലെത്തിയവരെ പ്രശംസിക്കാനും അവരുടെ കൗമാരസ്വപ്നങ്ങൾക്ക് നിറംപകരാനുമാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന പരിപാടിയിൽ സാമൂഹിക, വിദ്യാഭ്യാസ, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.ഈ മാസാദ്യത്തിൽ ജിദ്ദയിൽ നടന്ന മബ്റൂക് ഗൾഫ് ടോപ്പേഴ്സ് ആദ്യ പരിപാടിക്ക് മികച്ച ജനപിന്തുണയുണ്ടായിരുന്നു. റിയാദിലും കുട്ടികളുടെ രജിസ്ട്രേഷനിൽ നല്ല പ്രതികരണമാണ് ലഭിച്ചത്. ഉപരിപഠനാർഥം നാട്ടിലേക്കു പോയ വിദ്യാർഥികളുടെ രക്ഷിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ അംഗീകാരം സ്വീകരിക്കാൻ ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കിങ് സഊദ് യൂനിവേഴ്സിറ്റിയിലെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് ബോർഡ്, കോളജ് ഓഫ് മെഡിസിനിലെ മെഡിക്കൽ ഇൻഫോമാറ്റിക് ആൻഡ് ഇ-ലേണിങ് എന്നിവയുടെ ചെയർമാൻ പ്രഫ. അഹ്മദ് അൽ ബർറാക്ക് ചടങ്ങിൽ മുഖ്യാതിഥിയാവും. അമീർ സുൽത്താൻ യൂനിവേഴ്സിറ്റിയിലെ മുൻ പ്രഫസറും സ്മാർട്ട് ബിസിനസ് സൊല്യൂഷൻസ് എം.ഡിയുമായ സാറ അൽശരീഫ്, അൽയാസ്മിൻ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ഷൗക്കത്ത് പർവേസ്, പ്രമുഖ ടെലിവിഷൻ വാർത്താവതാരകനും മീഡിയവൺ സീനിയർ ന്യൂസ് എഡിറ്ററുമായ നിഷാദ് റാവുത്തർ, റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മീര റഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
വെള്ളിയാഴ്ച വൈകീട്ട് 4.30ന് സ്കൂൾ അങ്കണത്തിൽ പങ്കെടുക്കുന്നവരുടെ സ്പോർട്ട് രജിസ്ട്രേഷനും സീരിയൽ നമ്പർ (ടോക്കൺ) വിതരണവും ആരംഭിക്കും. ആറിന് ഉദ്ഘാടനവും വിദ്യാർഥികളെ ആദരിക്കുന്ന പരിപാടികളും വേദിയിൽ നടക്കും. രജിസ്റ്റർ ചെയ്യുന്ന ക്രമപ്രകാരമായിരിക്കും കുട്ടികളെ സ്റ്റേജിലേക്ക് പ്രവേശിപ്പിക്കുക. മബ്റൂക്കിന്റെ മൂന്നാമത്തെ പരിപാടി ശനിയാഴ്ച ദമ്മാമിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.