അലിറേസ ഇനായത്തി
റിയാദ്: ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് കാര്യ വകുപ്പ് ഡയറക്ടർ ജനറൽ അലിറേസ ഇനായത്തിയെ സൗദി അറേബ്യയിലെ പുതിയ അംബാസഡറായി നിയമിച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ അർധ ഔദ്യോഗിക വാർത്ത ഏജൻസിയായ ‘ഫാർസ്’, ഇറാൻ ജുഡീഷ്യറിയുടെ വാർത്ത ഏജൻസിയായ ‘മീസാൻ’ എന്നീ മാധ്യമങ്ങളാണ് വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. മുമ്പ് ഇറാന്റെ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇനായത്തി പ്രഗല്ഭനായ നയതന്ത്രജ്ഞനാണ്. 2014 മുതൽ 2019 വരെ കുവൈത്തിലെ ഇറാൻ അംബാസഡറായി പ്രവർത്തിച്ചിട്ടുണ്ട്. സൗദിയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാഖിലും ചൈനയിലും നടന്ന ചർച്ചകളിൽ സജീവ സാന്നിധ്യമായിരുന്നു ഇനായത്തി. ഗൾഫ് കാര്യങ്ങളിലുള്ള അവഗാഹവും തന്ത്രജ്ഞതയും മുൻനിർത്തിയാണ് ഗൾഫ് അഫയേഴ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറലായി ഇറാൻ ഭരണകൂടം ഇദ്ദേഹത്തെ നിയമിച്ചത്.
കഴിഞ്ഞ മാർച്ചിൽ ചൈനയുടെ മധ്യസ്ഥതയിൽ ബെയ്ജിങ്ങിൽ നടന്ന ചർച്ചയെ തുടർന്നാണ് 2016ൽ വിച്ഛേദിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദിയും ഇറാനും തീരുമാനിച്ചത്. ചരിത്രപരമായ ത്രികക്ഷി കരാർ പ്രകാരം ഇരുരാജ്യങ്ങളുടെയും എംബസികളും കോൺസുലേറ്റുകളും വീണ്ടും തുറക്കാനും 20 വർഷം മുമ്പ് ഒപ്പുവെച്ച സുരക്ഷ, സാമ്പത്തിക സഹകരണ കരാറുകൾ നടപ്പാക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന് നീക്കിയ അലി ശംഘാനിയെ സൗദി അറേബ്യയിലെ പുതിയ അംബാസഡറായി നിയമിച്ചതായ ചില റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഔദ്യോഗിക മാധ്യമങ്ങൾ ഇത് നിഷേധിച്ച് മണിക്കൂറുകൾക്കു ശേഷമാണ് ഇനായത്തിയുടെ നിയമന വാർത്ത വന്നത്.
സൗദി അറേബ്യയിലെ ഇറാൻ അംബാസഡർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഒരാളാണ് ഇനായത്തിയെന്ന് ഇറാനിയൻ സ്റ്റുഡന്റ്സ് ന്യൂസ് ഏജൻസി (ഇസ്ന) കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. സൗദിയിലെ പുതിയ ഇറാൻ അംബാസഡറെ നിയമിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം സമീപഭാവിയിൽ ഉണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയനും പറഞ്ഞിരുന്നു. സൗദി അറേബ്യ തങ്ങളുടെ പുതിയ ഇറാൻ അംബാസഡറെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും വൈകാതെ തന്നെ തങ്ങളുടെ സ്ഥാനപതിയെ റിയാദിലേക്ക് നിയോഗിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.