ജിദ്ദ: 20ാമത് സിഫ് ഈസ്ടീ ഫുട്ബാൾ ടൂർണമെന്റിൽ ഇന്ന് രാത്രി ഒമ്പത് മണിക്ക് നടക്കുന്ന എ ഡിവിഷൻ മത്സരത്തിൽ പ്രിന്റക്സ് റിയൽ കേരള എഫ്.സി, കഫാത്ത് അൽ അറബിയ യാംബു എഫ്.സിയെ നേരിടും. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ രണ്ടു വമ്പന്മാരെ തകർത്ത ആത്മവിശ്വാസത്തിൽ വരുന്ന റിയൽ കേരളയും എഫ്.സി യാംബുവും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മുൻ ഇന്ത്യൻ താരം ജോബി ജസ്റ്റിൻ, സന്തോഷ് ട്രോഫി കേരള നായകൻ ജിജോ ജോസഫ്, മികച്ച ഫോമിലുള്ള ഗോൾ കീപ്പർ മുഹമ്മദ് ശിബ്ലി, ജില്ലാ താരങ്ങളായ ക്ലിൻസെന്റ്, ജിബിൻ വർഗീസ് എന്നിവർക്ക് പുറമെ പ്രതിരോധ നിരയിൽ നൗഫലും റഫീഖലിയും മികച്ച ഫോമിലാണ്.
ആദ്യ കളിയിൽ എ.സി.സി എഫ്.സിയെ തകർത്തു മുന്നേറിയ എഫ്.സി യാംബു മുൻ ഗോകുലം എഫ്.സി, കൊൽക്കത്ത ലീഗ് താരം കൂടിയായ മുഹമ്മദ് ആസിഫ്, കോവളം എഫ്.സിയുടെ സുധീഷ്, ഡൽഹി യുനൈറ്റഡിന്റെയും ബാസ്കോ ക്ലബിന്റെയും കളിക്കാരനായ സയ്യിദ് റാഷീദ്, ബാംഗ്ലൂർ യുനൈറ്റഡ് താരം ജിപ്സൺ ജസ്റ്റസ്, എഫ്.സി കൊണ്ടോട്ടിയുടെ മിഡ്ഫീൽഡർ കണ്ണൻ, സ്ട്രൈക്കർ രാമൻ എന്ന രാഹുൽ , പുതുതായി കളിക്കളത്തിൽ ഇറങ്ങുന്ന കേരള യുനൈറ്റഡ് എഫ്.സിയുടെ മുക്താർ എന്നിവരടങ്ങിയ വമ്പൻ താരങ്ങളുമായി കളത്തിലിറങ്ങും.
കളിയിലെ വിജയം സെമിയിലേക്കുള്ള വഴി എളുപ്പമാക്കുമെന്നത് കൊണ്ട് ഇരു ടീമുകളും ശക്തമായ മുന്നൊരുക്കത്തിലാണ്.വൈകീട്ട് 6.30ന് ആരംഭിക്കുന്ന ജൂനിയർ ടീമിന്റെ ആദ്യ ഡി ഡിവിഷൻ മത്സരത്തിൽ ബദർ തമാം ടാലന്റ് ടീൻസ്, ജിദ്ദ സ്പോർട്സ് ക്ലബ് അക്കാദമിയെ നേരിടും. രാത്രി 7.45ന് തുടങ്ങുന്ന ബി ഡിവിഷൻ മത്സരത്തിൽ എൻ കംഫെർട്സ് എ.സി.സി എഫ്.സി, അൽ ഹാസ്മി ന്യൂ കാസ്റ്റിൽ എഫ്.സിയെ നേരിടും. കാണികളിൽ നിന്നും ഭാഗ്യ നറുക്കെടുപ്പിലൂടെ വിജയികളാവുന്നവർക്ക് ജീപാസ് നൽകുന്ന ആകർഷകങ്ങളായ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.