റിയാദ് സീസണിലെ ഫാൻ ഫുട്ബാൾ വേദി

കാൽപന്ത് കളി കമ്പത്തിൽ സൗദിയും

റിയാദ്: കാൽപന്ത് കളിയുടെ കമ്പത്തിൽ ആരവമുയർത്തി സൗദിയിലെ കളിപ്രേമികളും. ഉദ്ഘാടന ദിനമായ ഞായറാഴ്ച വൈകീട്ട് അഞ്ചായപ്പോഴേക്കും തെരുവുകളും ഹാളുകളും കോഫീ ഷോപ്പുകളും ഫുട്ബാൾ ലഹരിയിൽ മുങ്ങിക്കഴിഞ്ഞിരുന്നു.

ഉദ്ഘാടന ചടങ്ങുകളുടെ വിസ്മയകാഴ്ചകൾ അൽ-ഖോറിലെ അൽ-ബൈത്ത് സ്റ്റേഡിയത്തെ പോലെ സൗദിയിലെ വിവിധ ഭാഗങ്ങളിലൊരുക്കിയ ബിഗ്സ്ക്രീനുകൾക്ക് മുന്നിലും ആവേശത്തിരയിളക്കി. പ്രധാന വേദിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയോടൊപ്പം തങ്ങളുടെ നായകൻ അമീർ മുഹമ്മദ് ബിൻ സൽമാനെ കൂടി കണ്ടപ്പോൾ ആവേശം അലതല്ലി. ഇരുവർക്കും ഇരു രാജ്യങ്ങൾക്കും പ്രാർഥനാ വചനങ്ങളും അഭിവാദ്യങ്ങളും ഉച്ചത്തിൽ മുഴക്കി.

ഉദ്ഘാടന പരിപാടികളുടെ ആവേശത്തിന് പക്ഷെ ആയുസ് കുറവായിരുന്നു. ഖത്തറിനെ പിന്തുണക്കുന്നവരായിരുന്നു സദസ്സിലെ ബഹുഭൂരിപക്ഷവും. കളിയുടെ തുടക്കം മുതൽ ഖത്തറിനെ ആക്രമിച്ചാണ് എക്വഡോറിന്റെ മുന്നേറ്റമുണ്ടായത്. 16-ാം മിനുട്ടിൽ പെനാൽറ്റി ക്ലിക്കിൽ ആദ്യ ഗോൾ നേടിയപ്പോഴേക്കും സദസിന്റെ സന്തോഷം നഷ്‌ടപ്പെട്ടിരുന്നു. സഹോദര രാജ്യത്തോടുള്ള അവരുടെ സ്നേഹമാണ് ആരാധകരുടെ മുഖത്ത് പ്രകടമായിരുന്നത്. 31-ാം മിനുട്ടിൽ പ്രെസിയാഡോ തൊടുത്ത കിക്കിന് തലവെച്ച് വലൻസിയും വല കുലുക്കിയതോടെ ആവേശം പൂർണമായും ചോർന്നു.

രണ്ടാം പകുതിയിലെ ആദ്യ മിനിറ്റുകളിലുള്ള ഖത്തറിന്റെ പ്രകടനം എഴുന്നേറ്റ് പോകാനിരുന്നവരെ വീണ്ടും പിടിച്ചിരുത്തുന്നതായിരുന്നു.

54-ാം മിനുട്ടിൽ ഖത്തർ താരം അക്രമിന്റെ പ്രകടനത്തിൽ പ്രതീക്ഷയുണ്ടായെങ്കിലും ആ നീക്കങ്ങൾ വിജയിച്ചില്ല. പിന്നീട് ഖത്തർ ആരാധകർ ഉയർന്ന് പൊങ്ങിയത് 85-ാം മിനുട്ടിൽ അൽമോസ് അലി തൊടുത്ത പന്ത് കൊണ്ട് വല കുലുങ്ങിയത് കണ്ടാണ്. പക്ഷെ ആ പന്ത് ലക്ഷ്യം തെറ്റി വന്ന് വീണത് വലയുടെ മുകളിലായിരുന്നു. ആദ്യ ദിനം അനുകൂലമായില്ലെന്ന നിരാശയിലാണ് അറബ് ആസ്വാദകർ പിരിഞ്ഞത്.

സൗദിയിലെ വിവിധ പ്രവിശ്യകളിലെ നഗരങ്ങൾ കേന്ദ്രീകരിച്ച് മലയാളികളും ബിഗ് സ്ക്രീനുകളൊരുക്കി തത്സമയ സംപ്രേഷണം സംഘടിപ്പിച്ചിട്ടുണ്ട്.

തലസ്ഥാന നഗരത്തിന്റെ വാണിജ്യകേന്ദ്രമായ ബത്ഹയിൽ പലയിടങ്ങളിലായി മലയാളികൾ ഒത്തു കൂടിയ പ്രദർശന നഗരികളിൽ ഖത്തറിനെയും എക്വഡോറിനെയും അനുകൂലിച്ചും പ്രതികൂലിച്ചും ചേരികളുണ്ടായിരുന്നു. ആദ്യ കളി വാശിയേറിയ മത്സരമല്ലെന്നാണ് ഫുട്ബാൾ ആരാധകരുടെ പൊതുവെയുള്ള വിലയിരുത്തൽ. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് ആറിന് ശേഷമുള്ള കളികൾക്കാണ് ആൾക്കൂട്ടമുണ്ടാകുന്നത്.

വാരാന്ത്യങ്ങളിലെ തിരക്ക് പ്രതീക്ഷിച്ച് സൗകര്യം വിപുലപ്പെടുത്തുമെന്ന് ബത്ഹ കേരള മാർക്കറ്റിലെ സഫ മക്ക പോളിക്ലിനിക്കിൽ തത്സമയ സംപ്രേഷണ പരിപാടി ഒരുക്കിയിരിക്കുന്ന ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ടീം തിരിഞ്ഞുള്ള വാശിയേറിയ വാഗ്വാദങ്ങളും സംഘാടകരുടെ പ്രവചന മത്സരങ്ങളും എല്ലാം പ്രദർശന ഹാളുകളിലെ സവിശേഷതകളാണ്.

Tags:    
News Summary - Saudi also in the football celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.