ജിദ്ദ: ആരോഗ്യ മുൻകരുതൽ നടപടികളിൽ സൂഷ്മത പുലർത്തിയാൽ കോവിഡ് വ്യാപനം തടയാനാവുമെന്ന് ആരോഗ്യ മന്ത്രാലയ പ്രതിരോധ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. ജനങ്ങൾ ശ്രമിച്ചാൽ കുറഞ്ഞ ആഴ്ചകൾക്കുള്ളിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും രോഗവ്യാപനം കുറക്കാനാവുമെന്നും അദ്ദേഹം ‘അൽ അഖ്ബാരിയ’ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. റിയാദിലെ നിലവിലെ സ്ഥിതി ആശങ്കാജനകമാണ്. എന്നാൽ ആളുകൾ സ്വയം നിയന്ത്രണം പുലർത്തുകയും ആരോഗ്യമുൻകരുതലുകൾ കർശനമായി പാലിക്കുകയും ചെയ്താൽ ഇൗ അവസ്ഥയിൽ മാറ്റമുണ്ടാകും.
റിയാദിലും രാജ്യത്തെ മറ്റും മേഖലകളിലും കോവിഡ് വ്യാപനം തടയാൻ കഴിയുക പ്രതിരോധ നടപടികളോടുള്ള ആളുകളുടെ മനോഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിക്കുന്നതിലെ അലംഭാവമാണ് രോഗ വ്യാപനതോത് കൂടാൻ കാരണം. അത് തുടർന്നാൽ ഭാവിയിൽ രോഗവ്യാപനം കൂടാനാണ് സാധ്യത. എന്നാൽ മൊത്തം രോഗബാധിതരിൽ ഗുരുതവരാവസ്ഥയിലുള്ളവരുടെ എണ്ണം കുറവാണ്.
റിയാദിലെ രോഗവ്യാപനം ഇൗ നില തുടർന്നാൽ റെഡ് സോണിലേക്ക് മാറേണ്ടിവരും. ആരോഗ്യ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ കൂട്ടാൻ സമ്മർദം ചെലുത്തിയിട്ടുണ്ട്. ഇതുവരെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ സ്വീകരിച്ച് ചികിത്സ ലഭ്യമാക്കാൻ ആരോഗ്യ സ് ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. റിയാദിൽ മുൻകരുതൽ നടപടികൾ കൂടുതൽ കർശനമാക്കൽ ആരോഗ്യ സ്ഥാപനങ്ങളിലെ തീവ്രപരിചരണ വിഭാഗത്തിലെ സമ്മർദം കൂടുന്നതിനനുസരിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.