കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ‘സമകാലീന ഇന്ത്യയിലെ കേരളം മാതൃകയും വെല്ലുവിളികളും’ സെമിനാറിൽ ഫൈസൽ കൊണ്ടോട്ടി പ്രബന്ധം അവതരിപ്പിക്കുന്നു
റിയാദ്: ദുരന്തമുഖത്ത് ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സേവനം വിലമതിക്കാനാവാത്തതാണെന്ന് റിയാദിൽ കേളി സംഘടിപ്പിച്ച ‘സമകാലീന ഇന്ത്യയിലെ കേരളം മാതൃകയും വെല്ലുവിളികളും’ എന്ന സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കേളി കേന്ദ്ര സാംസ്കാരിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ബത്ഹയിലെ ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു.
കേരള വികസന മാതൃകകൾ രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയാണെന്നും എന്നാൽ യുവത തുടർ പഠനത്തിനും ജോലിക്കുമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് നമുക്ക് നിയന്ത്രിക്കാനാകണമെന്നും എങ്കിൽ മാത്രമേ സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് മോഡറേറ്ററായി. കേരളം കണ്ട മഹാപ്രളയങ്ങളിലും കോവിഡ് മഹാമാരിയിലും പകർച്ചാ വ്യാധി പ്രതിരോധവേളകളിലും ഏറ്റവും വിജയം കൈവരിച്ച മാതൃകയായ കേരളമോഡൽ ലോക ശ്രദ്ധ ആകർഷിച്ചിട്ടുണ്ടെന്നും ഇവിടങ്ങളിലെല്ലാം കേരളത്തിലെ ആശാവർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും പ്രവർത്തനം വിവരണങ്ങൾക്ക് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.
കമ്മിറ്റി അംഗം ഫൈസൽ കൊണ്ടോട്ടി പ്രബന്ധം അവതരിപ്പിച്ചു. സമ്പത്തിന്റെ വളർച്ചകൊണ്ട് മാത്രം കൈവരുന്നതല്ല ഒരു സമൂഹത്തിന്റെ പുരോഗതി. അത് വിഭവങ്ങളുടെയും സംവിധാനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഏറ്റവും അവസാന മനുഷ്യനെയും പരിഗണിക്കുന്ന ഒരു ആസൂത്രണ സംവിധാനത്തിന് മാത്രമേ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയൂ.
അത്തരം ഒരു മാതൃക ലോകത്തിന് നൽകാൻ കേരള മോഡലിന് സാധിച്ചിട്ടുണ്ടെന്നും പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഫൈസൽ കൊണ്ടോട്ടി പറഞ്ഞു. കുടുംബശ്രീയെ തകർക്കാൻ ലക്ഷ്യമിട്ട് യു.ഡി.എഫ് സർക്കാർ ജനശ്രീ പദ്ധതി കൊണ്ടുവന്നപ്പോൾ ഘടകകക്ഷിയായിട്ട് പോലും മുസ്ലിം ലീഗ് കുടുംബശ്രീക്ക് ഒപ്പമാണ് നിലകൊണ്ടതെന്ന് സെമിനാറിൽ സംസാരിച്ച കെ.എം.സി.സി പ്രതിനിധി യു.പി. മുസ്തഫ പറഞ്ഞു.
കുടുംബാസൂത്രണം, കുട്ടികളുടെ വിദ്യാഭ്യാസത്തിലെ ശ്രദ്ധ, വയോജനങ്ങളെ ചേർത്തുപിടിക്കൽ, ആരോഗ്യപരിപാലനം, വിശിഷ്യാ സ്ത്രീ ശാക്തീകരണ പദ്ധതികൾ തുടങ്ങി നിരവധിയായ വിഷയങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് അഭിപ്രായപ്പെട്ടു.
കേരള മോഡൽ ലോക മാതൃകയാണെന്നും അപരന്റെ ദുഃഖം സ്വന്തം ദുഃഖമായി കാണാനുള്ള കേരളീയരുടെ വികാരം ലോകത്തിനുമുന്നിൽ തല ഉയർത്തി നിൽക്കാൻ മലയാളികളെ പ്രാപ്തരാക്കുന്നു എന്നും ഇത്തരം മാതൃകളെ തുരങ്കം വെക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന വളരെ ചെറിയ ചില പുഴുക്കുത്തുകളെ നുള്ളി കളയേണ്ടതുണ്ടെന്നും റിയാദ് മീഡിയഫോറം പ്രതിനിധി ഷിബു ഉസ്മാൻ പറഞ്ഞു.
ഒ.ഐ.സി.സി പ്രതിനിധി അഡ്വ. എൽ.കെ.അജിത്, കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടന്തോർ, സാമൂഹിക പ്രവർത്തകൻ മുനീബ് പാഴൂർ, റസൂൽ സലാം, കേളി കുടുംബവേദി കേന്ദ്ര കമ്മിറ്റിയംഗം
വി.കെ. ഷഹീബ, കേളി പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, ചില്ല സർഗവേദി കോഓഡിനേറ്റർ സുരേഷ്ലാൽ, കേളി അംഗങ്ങളായ ഷെബി അബ്ദുസ്സലാം, തോമസ് ജോയ്, ടി.ബി.നൗഷാദ്, ബിനീഷ്, ശിഹാബുദ്ദീൻ കുഞ്ചീസ്, സത്താർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കേളി രക്ഷധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം എന്നിവർ സംസാരിച്ചു. സാംസ്കാരിക കമ്മിറ്റി ചെയർമാൻ വിനയൻ സ്വാഗതവും ജോയിന്റ് കൺവീനർ മൂസ കൊമ്പൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.