റിയാദ്: ഷാർജ ഗവണ്മെന്റിന്റെ ഒമ്പതാമത് അറബ് വേൾഡ് കമ്യൂണിക്കേഷൻ അവാർഡ് സൗദി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്. ആശയവിനിമയത്തിനുള്ള മന്ത്രാലയത്തിന്റെ മികച്ച സംവിധാനങ്ങൾക്കാണ് അവാർഡ്. വനിതാ ശാക്തീകരണ ആശയവിനിമയ സംവിധാനങ്ങൾക്ക് ആഗോളതലത്തിൽ സൗദിക്ക് രണ്ടാംസ്ഥാനവും ലഭിച്ചു. 19 വിഭാഗങ്ങളിലായി 53 രാജ്യങ്ങളെയാണ് ഷാർജ ഗവണ്മെന്റ് അവാർഡിന് പരിഗണിച്ചത്. ആശയവിനിമയം, നടപ്പാക്കൽ രീതി, സാങ്കേതികവിദ്യയുടെ ഉപയോഗം, ജനങ്ങളിൽ നേടിയെടുത്ത സ്വാധീനം, മാധ്യമ ഉപയോഗം, സജീവമായ കാഴ്ചപ്പാട്, വിശിഷ്ടമായ രീതിശാസ്ത്രം എന്നീ ഏഴ് സംഗതികളാണ് അവാർഡ് നിർണയസമിതി പരിഗണിച്ചതെന്ന് സൗദി മാനവവിഭവശേഷി-സാമൂഹിക വികസന സഹമന്ത്രി എൻജി. മുഹമ്മദ് ബിൻ നാസർ അൽ ജാസിർ വെളിപ്പെടുത്തി.
ആശയവിനിമയ സംവിധാനങ്ങളുടെ കാര്യത്തിൽ ഗുണഭോക്താക്കളുടെയും ജനത്തിന്റെയും ആവശ്യങ്ങളോട് കൂടുതൽ വേഗത്തിലും വഴക്കത്തോടെയും പ്രതികരിക്കുന്നതാണ് മന്ത്രാലയത്തിന്റെ രീതി. മാധ്യമങ്ങളോടും ഈ രീതി തന്നെ അനുവർത്തിക്കുന്നു. മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന വിവിധ മേഖലകളിൽ ദ്രുതഗതിയിൽ സംഭവിക്കുന്ന മാറ്റങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാനാകുന്നു എന്നതും എടുത്തുപറയേണ്ടതാണ്. ഡിജിറ്റൽ മേഖലയിലെ പരിവർത്തനങ്ങളോട് തത്സമയം പ്രതികരിക്കുന്ന രീതി കൈക്കൊണ്ടതും ഫലപ്രദമായ ആശയവിനിമയ, മാധ്യമ സംവിധാനമൊരുക്കാൻ മന്ത്രാലയത്തെ പ്രാപ്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.