ജിദ്ദ: വ്യാഖ്യാത പണ്ഡിതനും എഴുത്തുകാരനും അധ്യാപകനുമായിരുന്ന ഡോ. മുഹമ്മദ് അലി അല്‍ഖൂലി ഇംഗ്ലീഷിൽ രചിച്ച 'നീഡ് ഫോര്‍ ഇസ്ലാം' എന്ന കൃതിയുടെ മലയാളം പതിപ്പ് 'എന്തുകൊണ്ട് ഇസ്ലാം?' ജിദ്ദയിൽ പ്രകാശനം ചെയ്തു. ഇബ്രാഹീം ശംനാടും മൂസക്കുട്ടി വെട്ടിക്കാട്ടിരിയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പുസ്തകം ട്രെയ്നറും പ്രഭാഷകനുമായ കെ.ടി. അബൂബക്കര്‍ വ്യവസായി സലീം മുല്ലവീട്ടിലിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ഇസ്ലാമിനെ മനുഷ്യ മസ്തിഷ്കവുമായി സംവദിക്കാന്‍ പ്രാപ്തമാക്കുന്ന കൃതിയാണ് എന്തുകൊണ്ട് ഇസ്ലാം? എന്ന പുസ്തകമെന്നും ലോകത്ത് ഇസ്ലാമിന് പ്രചുരപ്രചാരം ലഭിക്കാന്‍ ഇടയാക്കിയത് അതിന്റെ മൂല്യങ്ങളാണെന്നും പ്രകാശനം നിര്‍വഹിച്ച് കെ.ടി. അബൂബക്കര്‍ പറഞ്ഞു. ജിദ്ദ സര്‍ഗവേദി സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി സി.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു.
എന്തുകൊണ്ട് ഇസ്ലാം?' എന്ന കൃതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇസ്ലാം ഭീതിയെ അകറ്റി സഹോദര സമുദായ അംഗങ്ങള്‍ക്ക് മാത്രമല്ല, ഇസ്ലാം മത വിശ്വാസികള്‍ക്ക് തന്നെ തങ്ങളുടെ മതത്തെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കാന്‍ സഹായിക്കുമെന്ന് കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അധ്യാപകന് ഡോ. ഇസ്മായില്‍ മരുതേരി അഭിപ്രായപ്പെട്ടു. പ്രശസ്ത സാഹിത്യകാരന് കെ.പി. രാമനുണ്ണിയുടെ അവതാരിക ഈ കൃതിയെ ഏവര്‍ക്കും സ്വീകാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസാഫിര്‍, ഹസ്സന് ചെറൂപ്പ, കെ.ടി.എ. മുനീര്‍, നാസര്‍ ചാവക്കാട്, കെ.എം. മുസ്തഫ, നസീര്‍ വാവക്കുഞ്ഞ്, ശിഹാബ് കരുവാരക്കുണ്ട്, കബീര്‍ കൊണ്ടോട്ടി, അബ്ദുൽ മജീദ് നഹ, അരുവി മോങ്ങം, ഇസ്ഹാഖ് പൂണ്ടോളി, നൗഫല്‍ മാസ്റ്റര്‍, അമീര്‍ ചെറുകോട്, സക്കീര്‍ ഹുസൈന് എടവണ്ണ, ബാബു നഹ്ദി, ഹംസ പൊന്മള എന്നിവര്‍ സംസാരിച്ചു. പുസ്തകം വിവര്‍ത്തനം ചെയ്യാനുണ്ടായ സാഹചര്യം ഇബ്രാഹീം ശംനാട് വിവരിച്ചു. അബ്ദുശുക്കൂര് അലി ഉപസംഹാര പ്രഭാഷണം നടത്തി. ജിദ്ദ സര്‍ഗവേദി പ്രസിഡന്റ് അഡ്വ. ഷംസുദ്ദീന് സ്വാഗതവും കണ്‍വീനര്‍ അബ്ദുലത്തീഫ് കരിങ്ങനാട് നന്ദിയും പറഞ്ഞു. മുഹമ്മദലി പട്ടാമ്പി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.