ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: കോവിഡ് മുക്തമായ പഴയ അവസ്ഥയിലേക്ക് രാജ്യത്തെ മടക്കാനുള്ള അന്തരീക്ഷമൊരുക്കാനാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങളുടെ കാലാവധി നീട്ടുന്നത് രാജ്യത്തെ പൊതുജനാരോഗ്യത്തിൽ സർക്കാറിന് അതീവ ഉത്കണ്ഠ ഉള്ളതുകൊണ്ടാണെന്നും മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കേസുകൾ പഴയ സ്ഥിതിയിലേക്ക് മടങ്ങുന്നതിനാണിത്. രോഗവ്യാപന വർധന കാണിക്കുന്ന മേഖലകൾ രാജ്യത്ത് ഇപ്പോഴുമുണ്ട്. കോവിഡ് രോഗികളുമായി ബന്ധം പുലർത്തുന്ന എല്ലാവർക്കും ക്വാറൻറീൻ ആവശ്യമാണ്. ചില സന്ദർഭങ്ങളിൽ അസുഖം മാറിയാലും ശരീരത്തിൽ കോവിഡ് പോസിറ്റിവായി തന്നെ തുടരും. ഇതുവരെ രാജ്യത്ത് 4,46,940 ഡോസ് കോവിഡ് വാക്സിനാണ് കുത്തിവെച്ചത്. രാജ്യത്തേക്ക് വാക്സിൻ എത്തുന്നത് ഇടക്ക് നിന്നെങ്കിലും സർക്കാറിെൻറ ശ്രമഫലമായി ഇറക്കുമതി പുനരാരംഭിച്ചിട്ടുണ്ട്. വാക്സിനേഷെൻറ രണ്ടാം ഡോസ് ആളുകൾക്ക് നിശ്ചിത സമയത്തുതന്നെ നൽകാൻ സാധിക്കുമെന്നും വക്താവ് പറഞ്ഞു. ആസ്ട്രസെനക വാക്സിൻ ഫലപ്രദമായ വാക്സിനാണ്. രാജ്യത്തെ മുഴുവനാളുകളോടും കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം വീണ്ടും ആവശ്യപ്പെടുകയാണ്. ഏത് വാക്സിനും ഫലപ്രദമാണെന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമുണ്ടെന്നും അത് വിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.