യാംബു: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ ഇടത്തരമോ മുതൽ കനത്തതോ ആയ തോതിൽ ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കുന്നതായി സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ ദൃശ്യപരത കുറക്കുന്ന വിധത്തിൽ കാർമേഘം മൂടിയ അന്തരീക്ഷമായിരിക്കും. ചിലയിടങ്ങളിൽ കാറ്റും ഇടിമിന്നലും ശക്തമായ മഴയും ഉണ്ടാകുമെന്ന നിഗമനത്തിലാണ് കേന്ദ്രം.
ശനിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ നജ്റാൻ, മദീന എന്നീ പ്രദേശങ്ങളുടെ ചില മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴ പെയ്യാനുള്ള സാഹചര്യമാണ് തെളിയുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു. വരുംദിവസങ്ങളിൽ ഈ പ്രദേശങ്ങളിലെ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ചെങ്കടലിൽ വടക്കുപടിഞ്ഞാറ് നിന്ന് തെക്കുപടിഞ്ഞാറ് ദിശയിലേക്ക് 20 മുതൽ 40 വരെ കിലോമീറ്റർ വേഗതയിലും പടിഞ്ഞാറ് നിന്ന് തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 18 മുതൽ 38 വരെ കിലോമീറ്റർ വേഗതയിൽ ഉപരിതല കാറ്റ് വീശുമെന്നും കേന്ദ്രം സൂചിപ്പിച്ചു.
ചെങ്കടലിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നൽ മേഘങ്ങൾ രൂപപ്പെടുന്നതോടെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചുവീശാൻ സാധ്യതയുള്ളതായും കടലിൽ ഇറങ്ങുന്നവർ ഏറെ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് ചില പ്രദേശങ്ങളിൽ തുടരുന്ന ഇടിമിന്നൽ ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കുമെന്നും രാജ്യവാസികൾ ജാഗ്രത തുടരണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.