ഗള്‍ഫ് രാജ്യങ്ങളില്‍ പത്തില്‍ ഒരാള്‍ പ്രമേഹ രോഗി 

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ഡയബറ്റ്സ് ഫെഡറേഷന്‍ (ഐ.ഡി.എഫ് ) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ പത്തില്‍ ഒരാള്‍ക്ക് പ്രമേഹ രോഗമുണ്ട്.  നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 20 വര്‍ഷത്തിനുള്ളില്‍ 80 ശതമാനത്തിലധികം ഗള്‍ഫ് വാസികളും പ്രമേഹ രോഗത്തിന് ചികിത്സ തേടേണ്ടി വരും. ക്രമം തെറ്റിയ ഭക്ഷണ രീതികളും ജീവിത ശൈലിയും അലസതയും ശരീരമനങ്ങാതെയുള്ള തൊഴില്‍ ശീലങ്ങളും പൊണ്ണത്തടിയുമാണ് രോഗത്തിന് പ്രധാനകാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.  ലോക പ്രമേഹ ദിനമായ ഇന്ന്  ആഗോളതലത്തില്‍ പ്രമേഹ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നത്. വരും കാലങ്ങളില്‍ പ്രമേഹം ഏറ്റവും മാരകമായ രീതിയില്‍ ബാധിക്കുന്ന മേഖലകളില്‍ മുഖ്യ സ്ഥാനം ജി.സി.സിക്കായിരിക്കുമെന്ന് ഐ.ഡി.എഫ് റിപ്പോര്‍ട്ട് പറയുന്നു.   മിഡിലീസ്റ്റ് വടക്കന്‍ ആഫ്രിക്ക മേഖലയില്‍  നിലവില്‍ 3.68 കോടി പ്രമേഹ ബാധിതരാണുള്ളത്. 2035 ആവുമ്പോഴേക്കും 6.79  കോടിയായി  ഉയരും. 
അപ്പോഴേക്കും 80 ശതമാനത്തിലധികം ആളുകളും പ്രമേഹ രോഗത്താല്‍ പിടിപെടും. ആഗോള ശരാശരിയനുസരിച്ച് ഏറ്റവും കൂടുതല്‍ വൃക്ക രോഗികളുള്ള മിന ഭാഗത്തെ  പ്രധാനപ്പെട്ട ഇരുപത്  രാജ്യങ്ങളിലാണ് ഐ.ഡി.എഫ് പഠനം നടത്തിയത്. ഇതുപ്രകാരം സൗദി അറേബ്യയാണ് പ്രമേഹ രോഗികള്‍ മുന്നില്‍ നില്‍ക്കുന്നത്. മൊത്തം ജനസംഖ്യയുടെ 24 ശതമാനം ആളുകള്‍ക്കും പ്രമേഹമുണ്ട്. ഏറ്റവും കുറവ് രോഗികള്‍ ഉള്ളത് യു എ ഇ യിലാണ്. 20 ശതമാനം.  23.4 ശതമാനം രോഗികളുമായി കുവൈത്ത്  ആണ് രണ്ടാം സ്ഥാനത്ത്. ബഹറൈന്‍ (22.4), ഖത്തര്‍ (23.3),എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ ശതമാന കണക്ക്.
പ്രമേഹത്തിന് വ്യവസ്ഥാപിത ചികിത്സ നടത്താന്‍ കാണിക്കുന്ന അലസത മൂലം  കടുത്ത വൃക്ക രോഗമായി മാറുന്നുണ്ട്.  ഇത് വഴി വൃക്ക രോഗികളുടെ എണ്ണവും അതിവേഗം ഉയരുന്നുണ്ട്.   വര്‍ഷങ്ങള്‍ മുമ്പ് വരെ അര്‍ബുദമായിരുന്നു ഗള്‍ഫ് നാടുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ പ്രമേഹം - വൃക്ക സംബന്ധ രോഗികളുടെ എണ്ണം അര്‍ബുദത്തെ പിന്നിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍  സൂചിപ്പിക്കുന്നത്. പകുതിയിലേറെ പേര്‍ക്കും രോഗത്തിന് അടിമയാണെന്ന കാര്യം അറിയില്ല. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും ഫാസ്റ്റ്ഫുഡും വ്യായാമമില്ലായ്മയും പൊണ്ണത്തടി വര്‍ധിപ്പിക്കുകയും പ്രമേഹമടക്കമുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. 
കടുത്ത പ്രമേഹം മൂലം ഹൃദയാഘാതം, മസ്തിഷ്കാഘാതം, വൃക്ക രോഗങ്ങള്‍, നാഡിവീക്കം, കാഴ്ച നഷ്ടപ്പെടല്‍ തുടങ്ങിയവ ഉണ്ടാകാം.   സമ്പാദ്യം എന്നതിലുപരി ആരോഗ്യം എന്ന രീതിയിലേക്ക് ഗള്‍ഫ് വാസികള്‍ മാറണമെന്ന് ഐ.ഡി.എഫ് നിര്‍ദേശിക്കുന്നുണ്ട്. വ്യക്തമായ ആഹാര രീതിയും തുടര്‍ച്ചയായ വ്യായാമവും ശീലിച്ചെടുക്കണം. 
പ്രാരംഭ ഘട്ടത്തില്‍ ലളിതമായ പരിശോധനകളിലൂടെ കണ്ടത്തൊവുന്നതും കുറഞ്ഞ ചികിത്സ കൊണ്ട് പൂര്‍ണ്ണമായി ഭേദമാക്കാവുന്നതുമാണ്.  മാംസാഹാരം പരമാവധി കുറച്ച് ഭക്ഷണത്തില്‍ പച്ചക്കറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം.  
ഇടയ്ക്കിടെ ആരോഗ്യപരിശോധന നടത്തുന്നതാണ് അഭികാമ്യം. രോഗം യഥാസമയം കണ്ടത്തെിയാല്‍ കൂടുതല്‍ സങ്കീര്‍ണമാകാതെ തടയാനാകുമെന്നും ഡയബട്സ് ഫെഡറേഷന്‍ വിവിധ രാജ്യങ്ങളില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.