അബൂദബി: 'ഈ നാടിന്റെ നാല് പതിറ്റാണ്ടിനിടയിലെ മാറ്റവും ഉയര്‍ച്ചയും പുതിയ തലമുറയോട് പറയുമ്പോള്‍, അവര്‍ക്കത് അത്ഭുതവും അവിശ്വസനീയവുമാണ്. ഞാനൊക്കെ കണ്ടും അറിഞ്ഞും കടന്നുപോയ പ്രവാസം ചിന്തിക്കാന്‍ കൂടിയാവില്ല' ആലിക്കോയ ഇതു പറയുന്നത്, 43 വര്‍ഷത്തെ പ്രവാസജീവിതം നല്കിയ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ്.
അബൂദബിയുടെ സാമൂഹിക സേവനരംഗത്ത് നിറഞ്ഞുനില്ക്കുകയും പ്രവാസികളുടെ സുഖദുഃഖങ്ങളില്‍ ചേര്ന്നുനില്ക്കുകയും ചെയ്ത ആലിക്കോയ ഗള്‍ഫ് ജീവിതം വിട്ട് നാട്ടിലേക്ക് മടങ്ങുകയാണ്. 1978 ആഗസ്റ്റ് 27നാണ് ദുബൈയില്‍ എത്തുന്നത്. അബൂദബി ഡിഫന്‍സ് വിഭാഗത്തിലെ പ്രിന്റിങ് പ്രസില്‍ ടെക്നീഷ്യനായിട്ടാണ് തുടക്കം. ഇവിടെ തന്നെ 25 വര്‍ഷം ജോലിചെയ്തു. പിന്നീട് അബൂദബി മീഡിയയുടെ കീഴിലെ യുനൈറ്റഡ് പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയിലേക്ക് മാറി. ഇവിടെ നിന്ന് സൂപ്പര്‍വൈസറായിട്ടാണ് ജോലിയില്‍നിന്ന് വിരമിക്കുന്നത്. കോഴിക്കോട് കൊയിലാണ്ടി ചേമഞ്ചേരി പൂക്കാട് പട്ടവീട്ടില്‍ പരേതരായ അബ്ദുറഹ്മാന് കുട്ടി - ഫാത്വിമ ദമ്പതികളുടെ മകനാണ്. ആലിക്കോയയും സംഘവും പ്രവാസികള്‍ക്കായി നിരവധി കര്‍മപദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. അതില്‍ പ്രധാനപ്പെട്ടത് പ്രവാസികളെ പലിശയില്‍നിന്ന് മുക്തമാക്കാനുള്ള ശ്രമമായിരുന്നു.
നാട്ടിലെ കടങ്ങള്‍ വീട്ടാനും കുടുംബം പോറ്റാനുമായി ജോലിചെയ്യുന്ന സ്ഥലത്തെ ബാങ്കുകളില്‍നിന്ന് വന്‍ പലിശക്ക് ലോണെടുക്കുന്ന കാലം. കിട്ടുന്ന ശമ്പളം അധികം പേര്‍ക്കും പലിശ അടക്കാനേ ഉണ്ടാവൂ. ഇതിനൊരു പരിഹാരമായി തുടങ്ങിയതാണ് പലിശരഹിത വായ്പ. അമ്പതോ-നൂറോ പേരെ ചേര്‍ത്ത് അവരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക ഓരോ മാസവും വാങ്ങി സൂക്ഷിക്കും. ഈ തുക ആവശ്യക്കാര്‍ക്ക് പലിശയില്ലാതെ കൊടുക്കും. തവണകളായി തിരിച്ചടക്കണം. അങ്ങനെ നിരവധി പേരെ പലിശയില്‍ നിന്ന് ഒഴിവാക്കാനും കടങ്ങളില്‍നിന്ന് രക്ഷിച്ചെടുക്കാനും കഴിഞ്ഞതായി ആലിക്കോയ ഓര്‍ക്കുന്നു.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് പ്രവാസം തിരഞ്ഞെടുത്തത്. 1979ല്‍ അബൂദബിയിലെത്തിയ ആലിക്കോയ ചന്ദ്രിക റീഡേഴ്സ് ഫോറം, കെ.എം.സി.സി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കാപ്പാട് ഐനുല്‍ ഹുദാ യതീംഖാന യു.എ.ഇ കമ്മിറ്റി തുടങ്ങി വിവിധ രംഗങ്ങളില്‍ സജീവമായി. അബൂദബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലീഫ് സെക്രട്ടറി, കോഴിക്കോട് ജില്ല കെ.എം.സി.സി സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍, പ്രസിഡന്റ്, കാപ്പാട് ഐനുല്‍ ഹുദാ യതീംഖാന യു.എ.ഇ പ്രസിഡന്റ് തുടങ്ങി നിരവധി ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. ജമീലയാണ് ആലിക്കോയയുടെ ഭാര്യ. മക്കള്‍: ഫെമിദ, മുഹമ്മദ് ഫാസില്‍ (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.