പൊതു, സ്വകാര്യ, ഫ്രീസോൺ ജീവനക്കാർക്ക് അംഗമാകാം
ദുബൈ: യു.എ.ഇയിലെ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരിൽനിന്ന് ബദൽ വിരമിക്കൽ ആനുകൂല്യ പദ്ധതിക്ക് കീഴിൽ നിക്ഷേപം സ്വീകരിക്കാൻ രണ്ട് കമ്പനികൾക്ക് മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയവും സെക്യൂരിറ്റീസ് ആൻഡ് കമോഡിറ്റീസ് അതോറിറ്റിയും അംഗീകാരം നൽകി.
ലുനേറ്റ്, ദാമൻ എന്നീ കമ്പനികൾക്കാണ് അംഗീകാരം. ഈ കമ്പനികൾക്ക് ശരീഅത്ത് നിയമമനുസരിച്ച് മൂലധനം സംരക്ഷിക്കുന്നതിന് രണ്ട് സേവിങ്സ് ഫണ്ടുകൾ രൂപവത്കരിക്കാം. അതോടൊപ്പം പദ്ധതിയിൽ അംഗമാകാൻ താൽപര്യമുള്ള കമ്പനികളുമായി കരാർ ഒപ്പിടുന്നതിനും അംഗത്വം സ്വീകരിക്കാനും കഴിയും.
പൊതു, സ്വകാര്യ മേഖലയിലെയും ഫ്രീസോണിലേയും ജീവനക്കാർക്കായി കഴിഞ്ഞ നവംബറിലാണ് നിലവിലെ ഗ്രാറ്റ്വിറ്റി സംവിധാനത്തിന് ബദലായി പുതിയ വിരമിക്കൽ ആനുകൂല്യ പദ്ധതി സർക്കാർ പ്രഖ്യാപിക്കുന്നത്. അതേസമയം, ജീവനക്കാർക്കും കമ്പനികൾക്കും പദ്ധതിയിൽ ചേരണമെന്ന് നിർബന്ധമല്ല.
പങ്കാളികളാകുന്നവർക്ക് മൂന്ന് തരത്തിൽ ലാഭമുണ്ടാകുന്ന സ്കീമുകളിൽ നിക്ഷേപം നടത്താൻ അവസരമുണ്ടാകും.
നിക്ഷേപ തുകക്ക് ഭീഷണി തീരെയില്ലാത്ത റിസ്ക് ഫ്രീ നിക്ഷേപങ്ങളിലോ റിസ്ക് ലെവൽ വളരെ കുറഞ്ഞത്, കൂടിയത്, വളരെ കൂടിയത് എന്നിങ്ങനെ റിസ്കുള്ള ഫണ്ടുകളിലോ നിക്ഷേപം നടത്താം. അതോടൊപ്പം ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് ലാഭം മാത്രം നൽകുന്ന പലിശരഹിത ശരിഅത്ത് അനുസരിച്ചുള്ള പദ്ധതികളിലോ നിക്ഷേപം നടത്താൻ അവസരമുണ്ടാകും. വിരമിക്കൽ ആനുകൂല്യ പദ്ധതിയിലേക്ക് സ്ഥാപനങ്ങൾ വിഹിതം നൽകും. ഒപ്പം അംഗങ്ങളാകുന്ന ജീവനക്കാരുടെ ഗ്രാറ്റ്വിറ്റിയും ഇതിലേക്ക് നിക്ഷേപമായി സ്വീകരിക്കും. ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിക്ഷേപത്തുകക്കുള്ള ലാഭവിഹിതമടക്കമാകും വിരമിക്കൽ ആനുകൂല്യം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.