ഷാർജ: കേരളവും പ്രവാസലോകവും ഒരേ മനസ്സോടെ കൈകോർത്ത മഹാപ്രളയത്തിന്റെ കഥ പറയുന്ന ‘2018’ എന്ന സൂപ്പർ ഹിറ്റിന്റെ വിജയമേളങ്ങൾക്കിടയിൽ ഷാർജയുടെ സ്നേഹമേറ്റുവാങ്ങാൻ മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബൻ എത്തുന്നു. അതിജീവനത്തിന്റെ മാതൃകയും വനിത കരുത്തിന്റെ പ്രതീകവുമായ ഭാവനയും ഒപ്പം ചേരുമ്പോൾ ഷാർജ എക്സ്പോ സെന്ററിനിത് വലിയ പെരുന്നാൾ.
ഇന്ത്യൻ പ്രവാസലോകത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ‘ഗൾഫ് മാധ്യമം കമോൺ കേരള’യിൽ മേയ് 20, 21 തീയതികളിലാണ് ചാക്കോച്ചനും ഭാവനയുമെത്തുന്നത്. അഭിനയത്തിന്റെ കാൽനൂറ്റാണ്ട് പിന്നിട്ട കുഞ്ചാക്കോ ബോബൻ ഒടുവിൽ അഭിനയിച്ച ‘2018’ തിയറ്ററുകളിൽ തകർത്തോടുകയാണ്. പ്രവാസലോകവുമായി ഏറെ ആത്മബന്ധമുള്ള സിനിമയുടെ ഹിറ്റ് വേളയിലാണ് കുഞ്ചാക്കോ ഷാർജയിലെത്തുന്നത്.
കമോൺ കേരളയുടെ അവസാന ദിനമായ മേയ് 21ന് ‘ഹാർമോണിയസ് കേരള’യിലാണ് കുഞ്ചാക്കോ എത്തുന്നത്. ഗൾഫിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷക്കണക്കിന് മലയാളികൾ നെഞ്ചേറ്റിയ ‘ഹാർമോണിയസ് കേരള’ ആദ്യമായാണ് യു.എ.ഇയിൽ നടക്കുന്നത്. മലയാളികളുടെ നൊസ്റ്റാൾജിയയെ തൊട്ടുണർത്തുന്ന ഗാനങ്ങൾ മുതൽ സദസ്സിനെ ആഘോഷത്തിന്റെ പരകോടിയിലെത്തിക്കുന്ന പുത്തൻ പുതിയ ഇടിവെട്ട് പാട്ടുകൾ വരെ ഹാർമോണിയസ് കേരളയിൽ നിറയും. വേദിയിലെത്തി സദസ്സുമായി സംവദിച്ച് മലയാളികളുടെ ഇഷ്ടതാരമായ കുഞ്ചാക്കോ ബോബൻ കാണികളെ കൈയിലെടുക്കും. ‘ഒരു രാജമല്ലി’ മുതൽ കുഞ്ചാക്കോയുടെ ഹിറ്റ് ഗാനങ്ങളാൽ അദ്ദേഹത്തിന് സംഗീതാദരം ഒരുക്കും.
ഭാവനക്കിത് തിരിച്ചുവരവിന്റെ കാലമാണ്. പ്രതിസന്ധികൾ അതിജീവിച്ച അഞ്ചു വർഷക്കാലം മലയാള സിനിമയിൽനിന്ന് അകന്നുനിന്ന ഭാവന അന്യഭാഷ ചിത്രങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ, ‘ന്റിക്കാക്കാക്കൊരു പ്രണയമുണ്ടായിരുന്നു’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ ഭാവന വീണ്ടും മലയാളത്തിൽ ചുവടുറപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ഷാർജ എക്സ്പോ സെന്ററിൽ പുതിയ വിശേഷങ്ങളും സന്തോഷവും പങ്കുവെക്കാൻ ഭാവനയെത്തുമ്പോൾ കൂടുതലും ഒഴുകിയെത്തുക വനിതാ ആരാധകരായിരിക്കും. മേയ് 20ന് രാത്രി നടക്കുന്ന പരിപാടിയിൽ വനിത പ്രതിഭകൾക്കുള്ള ആദരവും സംഘടിപ്പിക്കും. സംഗീതമഴ പെയ്യുന്ന രാവിൽ കേരളത്തിന്റെ പ്രിയപ്പെട്ട ഗായകർ സദസ്സിനെ കൈയിലെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.