ദുബൈ: പ്രമുഖ മലയാളി വ്യവസായിയും ആസ ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സി.പി. സാലിഹ് ഇക്കോവാസി (ഇക്കണോമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സ്) ന്റെ ഇന്ത്യൻ ട്രേഡ് കമീഷണറായി ചുമതലയേറ്റു. ഞായറാഴ്ച ഇന്ത്യ- ആഫ്രിക്ക ട്രേഡ് കൗൺസിലും ഇക്കോവാസും ദുബൈ അറ്റ്ലാന്റിസ് ഹോട്ടലിൽ സംഘടിപ്പിച്ച ആഫ്രിക്കൻ വംശജരുടെ അന്താരാഷ്ട്ര ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നിയമന ഉത്തരവ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളുടെ അംബാസഡർമാർ കൈമാറിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് നിയമനം. ഘാന, നൈജീരിയ, സെനഗൽ, ഗാംബിയ തുടങ്ങിയ 15 ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ഇക്കോവാസ്.
വികസനത്തിനും വാണിജ്യത്തിനും അതുവഴി ജനങ്ങളുടെ ഉന്നമനത്തിനും സഹായകരമാകുംവിധം ഇടപെടുമെന്ന് ട്രേഡ് കമീഷണർ സാലിഹ് വ്യക്തമാക്കി. ചടങ്ങിൽ ഘാനയിലെ പരമ്പരാഗത ഭരണത്തലവന്മാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്തു. നമീബിയ, സിംബാബ്വെ, ഗാംബിയ, ഗബോൺ, സാംബിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ചടങ്ങിൽ ഘാനയിലെ രാജാവ് കുഓറോ ബെയർചെയുമായി വാണിജ്യ, ഖനന മേഖലകളിൽ ധാരണപത്രവും ഒപ്പുവെച്ചു.
അജ്മാൻ പൊലീസ് മേധാവി ബ്രിഗേഡിയർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി, ഗൾഫാർ ഡോ. പി. മുഹമ്മദ് അലി എന്നിവർ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ ഇക്കോവാസിന്റെ വിഷൻ 2050 പഠന റിപ്പോർട്ട് സാലിഹ് പ്രകാശനം ചെയ്തു. ആസാ ഗ്രൂപ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അൻഹർ സാലിഹ്, സഞ്ജീദ് സാലിഹ്, സഹൽ സാലിഹ് എന്നിവർ ആഫ്രിക്കൻ രാജ്യങ്ങളുടെ സ്രോതസ്സുകളെകുറിച്ചും സാധ്യതകളെ കുറിച്ചും റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.