ഷാർജയിൽ ആരംഭിച്ച സൈബർ സെക്യൂരിറ്റി സെന്റർ
ഷാർജ: എമിറേറ്റിലെ സംയോജിത വിവരസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും ആസ്തികളും സംരക്ഷിക്കുന്നതിനുമായി ഷാർജ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് (എസ്.എഫ്.ഡി) സൈബർ ഡിഫൻസ് സെന്റർ തുറന്നു. എസ്.എഫ്.ഡി ഡയറക്ടർ ശൈഖ് റാശിദ് ബിൻ സഖർ അൽ ഖാസിമി സെന്റർ ഉദ്ഘാടനം നിർവഹിച്ചു. ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസിന്റെ ഭാഗമായ സൈബർ ഡിഫൻസ് സെന്റർ നെറ്റ്വർക്ക് സെക്യൂരിറ്റി ഗ്രൂപ്പിന് കീഴിലാണ് പ്രവർത്തിക്കുക.
എസ്.എഫ്.ഡിയിലെ ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫിസ് ഡയറക്ടർ സഖർ അൽ അലി ഉൾപ്പെടെ പ്രമുഖ വ്യക്തികളും ഉയർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. 2023ൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് തിങ്കളാഴ്ച നടന്നത്.
ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റുകൾക്കും ഓഫിസുകൾക്കും സൈബർ ആക്രമണങ്ങളിൽനിന്ന് സുരക്ഷയൊരുക്കുകയെന്നതാണ് ലക്ഷ്യമെന്ന് ശൈഖ് റാശിദ് ബിൻ സഖർ അൽ ഖാസിമി ഉദ്ഘാടന വേളയിൽ പറഞ്ഞു. നിർണായകമായ ഡാറ്റകൾ, രഹസ്യവിവരങ്ങളുടെ സംരക്ഷണം, ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെ പിന്തുണക്കാൻ ലക്ഷ്യമിട്ടാണ് പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
സൈബർ ആൻഡ് ഇലക്ട്രോണിക് സുരക്ഷ രംഗത്ത് ഉയരുന്ന സുരക്ഷ ഭീഷണി നേരിടാൻ തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.