ദുബൈ: രാജ്യത്ത് ഡ്രോണുകളുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ഫീസ് നിരക്ക് പ്രഖ്യാപിച്ചു. പെർമിറ്റ് അനുവദിക്കൽ, പെർമിറ്റ് പുതുക്കൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ അനുവദിക്കൽ എന്നിവ ഉൾപ്പെടെ 17 തരം സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകളാണ് അധികൃതർ പ്രഖ്യാപിച്ചത്.
ഫീസ് നിരക്ക് സംബന്ധിച്ച് മന്ത്രിസഭ അംഗീകരിച്ച നിരക്കുകൾ കഴിഞ്ഞ ദിവസമാണ് അധികൃതർ പുറത്തുവിട്ടത്. നിയമം ഗസറ്റിൽ വിജ്ഞാപനം ചെയ്ത് 60 ദിവസത്തിന് ശേഷം രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. ഡ്രോൺ രജിസ്റ്റർ ചെയ്യാനും പുതുക്കാനും 200 ദിർഹം വീതമാണ് ഫീസ്.
ഇവന്റുകളിൽ ഡ്രോൺ ഉപയോഗിക്കാനുള്ള അനുമതി സർട്ടിഫിക്കറ്റുകൾക്കുള്ള ഫീസ് ഡ്രോണിന്റെ ഭാരവും എണ്ണവും അനുസരിച്ചാണ് കണക്കാക്കുക. പൈലറ്റ് സർട്ടിഫിക്കറ്റിന് 100 ദിർഹവും അത് അഞ്ചു വർഷം വരെ പുതുക്കുന്നതിന് 100 ദിർഹവുമാണ് ഫീസ്.
വാണിജ്യ, സർക്കാർ, ഇവന്റ് സംഘടന വിഭാഗത്തിൽ ഡ്രോൺ പ്രവർത്തിപ്പിക്കാനുള്ള അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റിന് 5000 ദിർഹവും ഇത് പുതുക്കുന്നതിന് 5000 ദിർഹവും നൽകണം.ഡ്രോൺ പരിശീലന സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾക്ക് 10,000 ദിർഹം ഈടാക്കും.
ഈ സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും 10,000 ദിർഹമാണ് ഫീസ്. ഡ്രോണിന്റെ നിർമാണം, രൂപകൽപന അല്ലെങ്കിൽ അറ്റകുറ്റപ്പണി എന്നിവക്കുള്ള അംഗീകാരത്തിനും അത് പുതുക്കുന്നതിനും 10,000 ദിർഹം വീതം നൽകണം. എയർസ്ട്രിപ്പുകൾ സ്ഥാപിക്കാൻ 5,000 ദിർഹവും പുതുക്കുന്നതിന് 5000 ദിർഹവുമാണ് ഫീസ് നിരക്ക്.
സുരക്ഷ നിർണയിക്കുന്ന സമിതികൾക്കുള്ള സർട്ടിഫിക്കറ്റുകൾക്ക് 10,00 ദിർഹവും പുതുക്കുന്നതിന് 1000 ദിർഹവും ഈടാക്കും. ഇന്ധനം, ഊർജ സ്റ്റേഷനുകൾക്കുള്ള അനുമതി സർട്ടിഫിക്കറ്റിന് 5,000 ദിർഹമും പുതുക്കുന്നതിന് 5000 ദിർഹവുമാണ് നിരക്ക്.
ധനമന്ത്രാലയ വികസിപ്പിക്കുന്ന മാർഗങ്ങളിലൂടെയായിരിക്കും ഫീസ് ഈടാക്കുക. ജി.സി.എ.എയുടെ സഹകരണത്തിലൂടെ ഓരോ എമിറേറ്റും ഡ്രോണുമായി ബന്ധപ്പെട്ട സർവിസുകളും അതിന് അനുസരിച്ചുള്ള ഫീസ് ഈടാക്കും. ഫീസ് നിരക്കിൽ മാറ്റം വരുത്താനുള്ള അധികാരം ധനമന്ത്രാലയത്തിനായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.